നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ എൽഡിഎഫിന്
പി.വി അൻവർ ഉന്നയിച്ച പൊലീസിലെ സംഘ്പരിവാർവത്കരണം പോലുള്ള ആരോപണത്തിൽ കഴമ്പില്ല. ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ പറഞ്ഞു.

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണയ്ക്കുമെന്ന് പിഡിപി. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് എൽഡിഎഫ് ആണ്. അതുകൊണ്ട് 2001ൽ ഒഴിച്ച് കാലാകാലങ്ങളായി പിഡിപി പിന്തുണ എൽഡിഎഫിനാണ്. ഫാഷിസത്തിന് തടയിടാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു.
കേരളത്തിൽ ഫാഷിസം ശക്തിപ്രാപിക്കാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ടാണ്. പിഡിപിയുടെ പ്രധാനപ്പെട്ട ശത്രുക്കൾ ഫാഷിസവും സാമ്രാജ്യത്വവുമാണ്. ഇത് രണ്ടിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എൽഡിഎഫ് ആണ്. കേരളത്തിൽ ശക്തമായ ഇടതുചേരി ഉയർന്നുവരണം. 2001ൽ പ്രത്യേക സാഹചര്യത്തിലല്ലാതെ എല്ലായിപ്പോഴും ഇടതുപക്ഷത്തെയാണ് പിഡിപി പിന്തുണച്ചതെന്നും നാസർ പറഞ്ഞു.
അതേസമയം പി.വി അൻവർ ഉന്നയിച്ച പൊലീസിലെ സംഘ്പരിവാർവത്കരണം പോലുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നാസർ പറഞ്ഞു. പിണറായിയുടെ നേതൃത്വത്തിൽ വലിയ വികസനമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങൾ സ്വാർഥതാത്പര്യം മൂലമാണെന്നും നാസർ പറഞ്ഞു.
Adjust Story Font
16

