Quantcast

കോവിഡ് മരണം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം 5000 രൂപ, ധനസഹായം മൂന്ന് വര്‍ഷത്തേക്ക്

നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേയാണ് 5000 രൂപ വീതം സമാശ്വാസ ധനസഹായം അനുവദിക്കുക

MediaOne Logo

Web Desk

  • Updated:

    2021-10-13 16:43:09.0

Published:

13 Oct 2021 4:41 PM GMT

കോവിഡ് മരണം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം 5000 രൂപ, ധനസഹായം മൂന്ന് വര്‍ഷത്തേക്ക്
X

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകാൻ കേരള സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേയാണ് 5000 രൂപ വീതം സമാശ്വാസ ധനസഹായം അനുവദിക്കുക. ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേയാണ് സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരിച്ചാലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കണമെന്നാണ് തീരുമാനം. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

TAGS :

Next Story