'ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥ, വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ സർക്കാർ മറുപടി പറയണം': പി.കെ കുഞ്ഞാലിക്കുട്ടി
''പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്''

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സർക്കാരാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
''പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്''- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
''കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല, ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
''മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് സാമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്''- ഇങ്ങനെയായിരുന്നു വി.ഡി സതീശന്റെ വാക്കുകള്‍.
Adjust Story Font
16

