Quantcast

സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി

പുനഃക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നോക്കാവസ്ഥ മാനദണ്ഡമല്ലാതെയായി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    15 July 2021 12:24 PM GMT

സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
X

മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുനഃക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നോക്കാവസ്ഥ മാനദണ്ഡമല്ലാതെയായി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ അതിന് വേറെ പദ്ധതിയുണ്ടാക്കുകയാണ് വേണ്ടത്. നിലവില്‍ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യവിവാദം സൃഷ്ടിക്കുകയാണ്. സച്ചാര്‍ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ് ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അത് സര്‍ക്കാര്‍ പരിഗണിച്ചില്ല. വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് സര്‍ക്കാര്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.

https://www.mediaoneonline.com/kerala/minority-scholarship-news-146127

TAGS :

Next Story