സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം; തളിപ്പറമ്പിൽ പി.കെ ശ്യാമളയെ മാറ്റിയേക്കും
അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്തെത്തിയ പശ്ചാത്തലത്തിൽ പുനരാലോചനക്ക് സാധ്യത. സ്ഥാനാർഥിത്വത്തിൽ നിന്ന് പി.കെ ശ്യാമളയെ മാറ്റിയേക്കും.
അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. ശ്യാമളയ്ക്ക് പകരമായി എം.വി ജയരാജനെ തളിപ്പറമ്പിൽ പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് നിർണായകം.
സമൂഹമാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികൾ ഭയപ്പെടുന്നു.
സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കേട്ടത് സത്യം എങ്കിൽ ചരിത്രത്തിൽ ആദ്യമായി പാർട്ടി തളിപ്പറമ്പിൽ തോൽക്കാൻ പോകുന്നുവെന്ന് കുറിക്കുന്നവരും ഉണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയതുമൊക്കെ അണികള്‍ എടുത്തിടുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്. പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.
അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയെ പേരാവൂരിലാണ് ഇത്തവണ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍.
Adjust Story Font
16

