പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചെന്ന് ജനയുഗം, വാർത്തനൽകാതെ ജന്മഭൂമിയും ദേശാഭിമാനിയും
പദ്ധതിയിൽ ഒപ്പുവെച്ച വാർത്ത ജന്മഭൂമിയിലും ദേശാഭിമാനിയിലും ഇല്ലാത്തത് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതായി വാർത്തയെന്ന് ഇടതുമുന്നണി സർക്കാറിൽ ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം. പദ്ധതിയിൽ ഒപ്പുവെച്ച വാർത്ത ജന്മഭൂമിയിലും ദേശാഭിമാനിയിലും ഇല്ലെന്നതാണ് ശ്രദ്ധേയം.
അതേസമയം, കടുത്ത എതിർപ്പറിയിച്ചിട്ടും പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിട്ടതിൽ സിപിഐക്ക് കടുത്ത അമർശം ഉണ്ട്. ഇന്നലെ രാത്രിയാണ് ഒപ്പുവെച്ച വിവരം മാധ്യമങ്ങൾ പുറത്തുവിടുന്നത്. മാധ്യമങ്ങളിലൂടെയാണ് പദ്ധതിയുമായി സർക്കാർ ഒപ്പുവെച്ച വിവരം അറിഞ്ഞതെന്നായിരുന്നു പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞത്. സിപിഐയുടെ എതിർപ്പിനെ വാർത്തയിൽ വിശദീകരിക്കുന്നത് വിവിധ കോണുകളിൽ നിന്ന് എതിർപ്പ് നിലനിൽക്കുന്നുവെന്നാണ്.
ദേശാഭിമാനിയിലാണെങ്കിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു വിവരം പോലും ഇല്ല. സംസ്ഥാന താല്പര്യങ്ങൾ ബലികഴിക്കുന്നതും സംഘ്പരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്നതുമാണ് പദ്ധതിയെന്നാണ് ജനയുഗം വിശദീകരിക്കുന്നത്.
ശാസ്ത്രബോധവും യുക്തി ചിന്തയും മാറ്റിവച്ച് കെട്ടുകഥകൾക്കും മറ്റും പ്രാധാന്യം നൽകുന്നതാണ് എന്നതിനാൽ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് നിലനിൽക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ആർജിച്ച നേട്ടങ്ങൾൾക്ക് മങ്ങലേൽപ്പിക്കുമെന്നും രണ്ട് തട്ടുകളായി തിരിക്കുമെന്നുള്ള ആശങ്കകളും ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കേന്ദ്ര സർക്കാരുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചെന്ന വാർത്ത പുറത്തുവന്നിരിക്കുന്നതെന്നാണ് ജനയുഗം വാർത്തയിൽ പറയുന്നത്.
പിഎം ശ്രീ സ്‌കൂൾ പദ്ധതി ആർഎസ്എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഐ ഇതിനെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു.
കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.
Adjust Story Font
16

