Quantcast

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-13 08:13:20.0

Published:

13 Jan 2022 6:46 AM GMT

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്
X

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.

20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്‍റെ സഹോദരിയെത്തി വീട് തുറന്നുനല്‍കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

വഴിത്തിരിവായി നിര്‍ണായക വെളിപ്പെടുത്തലുകള്‍

വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേ ദിലീപിന്‍റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി- പള്‍സര്‍ സുനിയെ ദിലീപിന്‍റെ വീട്ടില്‍ കണ്ടിരുന്നു, നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, ദിലീപ് ഈ ദൃശ്യങ്ങള്‍ 2017 നവംബര്‍ 15ന് സഹോദരനും സഹോദരീ ഭര്‍ത്താവിനുമൊപ്പം കണ്ടതിന് താന്‍ സാക്ഷിയാണ് എന്നെല്ലാമാണ് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. ഇതേദിവസം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പിന്നാലെയാണ് ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. തന്‍റെ ദേഹത്ത് കൈവെച്ച സുദര്‍ശന്‍റെ കൈവെട്ടണം, സന്ധ്യയും സോജനും സുദര്‍ശനും ബൈജു പൌലോസും ജോര്‍ജും അനുഭവിക്കാന്‍ പോവുകയാണ് എന്നെല്ലാം ദിലീപ് പറഞ്ഞെന്ന് എഫ്ഐആറിലുണ്ട്. ബൈജു പൌലോസിനെ നാളെ ഏതെങ്കിലും ട്രക്കോ ലോറിയോ ഇടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടിവരുമല്ലോ എന്ന് ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശബ്ദരേഖകളും ഫോണ്‍രേഖകളും സഹിതമാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്.

സംവിധായകന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ദിലീപിനെ പരിചയപ്പെട്ടതു മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച രഹസ്യ മൊഴിയെടുക്കൽ അഞ്ചരമണിക്കൂർ നേരം നീണ്ടു. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.

TAGS :

Next Story