Quantcast

ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്

കോടതി ആവർത്തിക്കരുത് എന്ന് കർശനമായി നിർദേശിച്ച പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിച്ചു എന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    26 May 2022 8:27 AM GMT

ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്
X

പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്. കോടതി ആവർത്തിക്കരുത് എന്ന് കർശനമായി നിർദേശിച്ച പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിച്ചെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകളിൽ മറ്റു മതസ്ഥർക്ക് വന്ദ്യംകരണ മരുന്ന് നൽകുന്നുണ്ടെന്ന പരാമർശമാണ് ഷോണ്‍ ആവർത്തിച്ചത്. ഇതിന് തെളിവായി 25 വീഡിയോകൾ തന്‍റെ ഫോണിൽ ഉണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു. ഷോണിന്‍റെ ഫോൺ പിടിച്ചെടുക്കാനും കേസെടുക്കാനും പൊലീസ് തയ്യാറാവണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആവശ്യപ്പെട്ടു.

ഇന്നലെ അർധരാത്രിയാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി സി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

TAGS :

Next Story