Quantcast

'തുറമുഖ നിർമാണം നിർത്തില്ല, വീണ്ടും ചർച്ചക്ക് തയ്യാർ': മന്ത്രി

കോടതി ഉത്തരവ് പാലിക്കാൻ സമരക്കാർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    29 Oct 2022 8:01 AM GMT

തുറമുഖ നിർമാണം നിർത്തില്ല, വീണ്ടും ചർച്ചക്ക് തയ്യാർ: മന്ത്രി
X

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി ഇനിയും ചർച്ചക്ക് തയ്യാറാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരസമിതി ഉന്നയിച്ച കീഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് ആവർത്തിച്ച മന്ത്രി കോടതി ഉത്തരവ് പാലിക്കാൻ സമരക്കാർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഭീമമായൊരു തുക നിക്ഷേപിച്ച ശേഷം പദ്ധതി നിർത്തണമെന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അവസാനം വരെ ബലപ്രയോഗം ഒഴിവാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവർത്തിച്ചിരുന്നു. . ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനായിരിക്കില്ലെന്നുമായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. സമരം നിർത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ, നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലീസുകാരെയും മർദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സമരപ്പന്തൽ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. മറുപടി നൽകാൻ സമയം നൽകരുതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹരജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. രണ്ട് മാസമായി നിർമാണം തടസപ്പെടുകയാണ്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കണമെന്നും പൊലീസ് നിസഹായരായി നിൽക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസവും നിർമാണ മേഖലയിലേക്ക് സമരക്കാർ കടന്നിരുന്നു. പോലീസ് ബാരിക്കേഡ് കടലിൽ എറിയുകയും വള്ളങ്ങൾ കടലിലിട്ട് കത്തിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെയും സമരക്കാരിൽ ചിലരുടെ കയ്യേറ്റമുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ താക്കീത്.

TAGS :

Next Story