Quantcast

ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അമ്മേ; പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിന്‍റെ ഓര്‍മയില്‍ കുടുംബം

പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്‍റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    9 Dec 2021 4:56 AM GMT

ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അമ്മേ; പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിന്‍റെ ഓര്‍മയില്‍ കുടുംബം
X

രാജ്യം മുഴുവനും ഒരു വലിയ ദുരന്തത്തിന്‍റെ ഞെട്ടലിലാണ്. കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം അത്രമേല്‍ രാജ്യത്തെ തളര്‍ത്തിക്കളഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ആ ദുഃഖത്തിന് ആഴമേറും. ദുരന്തത്തില്‍ മരിച്ച വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ്‌ അറയ്ക്കൽ തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് നാട്. ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം.

''അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്'' മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്‍റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു. ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്‍റെ പിറന്നാളും അച്ഛന്‍റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലിസ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു. തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം.

പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്‍റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്‍റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലെക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്‍റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).

TAGS :

Next Story