Quantcast

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; ഉത്തർപ്രദേശിൽ 227 പേര്‍ അറസ്റ്റിൽ

പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-06-11 06:54:20.0

Published:

11 Jun 2022 5:04 AM GMT

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; ഉത്തർപ്രദേശിൽ 227 പേര്‍ അറസ്റ്റിൽ
X

ഉത്തര്‍പ്രദേശ്: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 227 പേര്‍ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ സഹൻപൂർ,മൊറാദാബാദ്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധങ്ങളരങ്ങേറിയത്. ലക്‌നൗ, കാൺപൂർ, ഫിറോസാബാദ് തുടങ്ങിയിടങ്ങളിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പൊലീസ് നേരത്തേ സുരക്ഷ ശക്തമാക്കിയിരുന്നു. അതേ സമയം പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.

പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ 11 പൊലീസുകാർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്.

അതേ സമയം പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന്‍റെ നിരീക്ഷണം. ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഡൽഹിയിലും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

റാഞ്ചിയിൽ സംഘർഷം നടന്ന പ്രദേശത്ത് കർഫ്യു ചുമത്തിയ ജില്ലാ ഭരണകൂടം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളും ഭാഗികമായി നിർത്തി വെച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങൾക്കും ഇവിടെ തീവെയ്പ്പ് നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ സംഘർഷം ഉണ്ടായ 9 സംസ്ഥാനങ്ങളിലും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒരു വിഭാഗം വിശ്വാസികളുടെ ആരാധനാ സമയം കണക്കാക്കി ആരാധനാലയങ്ങൾക്ക് സമീപം സുരക്ഷ ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന് അകത്തും പുറത്തും നൂപുർ ശർമയ്ക്ക് എതിരായ പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ ഇവരെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് പോലീസ് തയ്യാറാകുന്നില്ല എന്ന് വിശ്വാസികൾ ചോദിക്കുന്നു.

TAGS :

Next Story