ബേപ്പൂരിലെ എംഎൽഎ ഇറക്കിയത് റീലുകൾ മാത്രം, വികസനരംഗത്തേക്ക് നോക്കിയാൽ ശൂന്യം: പി.വി അൻവർ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായ കൊടുങ്കാറ്റ് ബേപ്പൂരിൽ ആഞ്ഞടിക്കുമെന്നും അൻവർ പറഞ്ഞു

കോഴിക്കോട്: ബേപ്പൂരില്‍ പ്രചാരണ രംഗത്ത് സജീവമായി പി.വി അന്‍വര്‍. ഇന്ന് ബേപ്പൂര്‍ തുറമുഖം ഉള്‍പ്പെടെ സന്ദര്‍ശിച്ച് ജനങ്ങളുടെ വികസന കാര്യങ്ങള്‍ സംസാരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെത്തി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി.
റീലുകള്‍ മാത്രമാണ് ബേപ്പൂരിലെ എംഎല്‍എ ഇറക്കിയതെന്നും വികസനരംഗം ശൂന്യമാണെന്നും പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ കൊടുങ്കാറ്റ് ബേപ്പൂരിലടിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
ബേപ്പൂരിനെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങളുണ്ട്. ഇവിടെത്തെ ജനങ്ങള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആ വിഷയങ്ങളിലേക്കൊന്നും ഭരണകക്ഷി എംഎല്‍എ തിരിഞ്ഞിട്ടില്ലെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍. മലബാറില്‍ ഏറ്റവും കൂടുതല്‍ ഓട് ഫാക്ടറികളുണ്ടായിരുന്ന സ്ഥലമാണ് ഇവിടം. ഇന്നിവിടെ ഒറ്റ ഫാക്ടറികള്‍ പോലും കാണാനില്ലാത്ത അവസ്ഥയാണുള്ളത്. അതുപോലെ തന്നെ സ്റ്റീല്‍ ഫാക്ടറിയുടെയും അവസ്ഥ. വികസനങ്ങളെല്ലാം റീല്‍സില്‍ മാത്രം മിന്നിമറയുന്ന കാഴ്ചയാണ്. ജനവും പിണറായിസവും തമ്മിലുള്ള പോരാട്ടമാണ് ഇനി നടക്കാന്‍ പോകുന്നത്. അന്‍വര്‍ വ്യക്തമാക്കി.
ജനവിരുദ്ധ കുടുംബാധിപത്യ രാഷ്ട്രീയത്തെ താഴെയിറക്കാന്‍ ജനങ്ങള്‍ തുനിഞ്ഞിറങ്ങുമെന്നും താന്‍ മത്സരിക്കുമോയെന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ബേപ്പൂരിലെത്തി മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയാണ് അന്‍വര്‍. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ഡലത്തിലെ പ്രധാന യുഡിഎഫ് നേതാവുമായി എം.സി മായിന്‍ ഹാജിയെ നല്ലളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്തുണയും തേടി. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോട മദനിയുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി. സാമൂഹിക വ്യാപരരംഗത്തെ പ്രമുഖരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Adjust Story Font
16

