രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേക്കില്ല; സസ്‌പെൻഷന് മുൻഗണന, അന്തിമ തീരുമാനം നാളെ
ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനത്തിന് മുൻതൂക്കം നൽകിയേക്കും.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസിന്റെ അന്തിമ തീരുമാനം നാളെ. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനത്തിന് മുൻതൂക്കം നൽകിയേക്കും. രാജിയേക്കാൾ സസ്പെൻഷന് മുൻഗണന നൽകാനാണ് സാധ്യത.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുളള സാധ്യത തള്ളാതെയാണ് ഇന്ന് നേതാക്കൾ സംസാരിച്ചത്. ഗൗരവമേറിയ വിഷയമാണെന്നും വൈകാതെ പാർട്ടി തീരുമാനം അറിയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ നിലപാട്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്. പിന്നാലെ രമേശ് ചെന്നിത്തലയും സമാന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ രാജി ആവശ്യത്തിന് പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിച്ചു. നേതാക്കൾ പരസ്യ പ്രതികരണവുമായി എത്തുകയായിരുന്നു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ടെലഫോണിൽ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തി. രാഹുൽ രാജിവെക്കുമ്പോൾ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരില്ലേ എന്ന ചോദ്യം ഇതിനിടയിൽ ഉയർന്നു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അഭിപ്രായമുണ്ടായി. 9 മാസം മാത്രമേ ബാക്കിയുള്ളൂ എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി സമ്മർദ്ദം ചെലുത്തുമോ എന്നായിരുന്നു ആശങ്ക.
Adjust Story Font
16

