Quantcast

'ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നിൽക്കും'; വീണ ജോർജിനോട് രാഹുൽ മാങ്കൂട്ടത്തിൽ

'ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്'

MediaOne Logo

Web Desk

  • Published:

    2 Jun 2021 8:18 AM GMT

ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നിൽക്കും; വീണ ജോർജിനോട് രാഹുൽ മാങ്കൂട്ടത്തിൽ
X

പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമർശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോർജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈഗോ വെടിഞ്ഞാൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും ഒന്നിച്ച് കോവിഡ് മഹാമാരിയെ നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിന്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചർച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചർച്ചകളെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത മനസ്സ് നല്ലതല്ല' രാഹുൽ പറഞ്ഞു.

കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട കേരളത്തിൻ്റെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ് കുറേ കൂടി പക്വതയും, ക്രിയാത്മകമായ വിമർശനങ്ങളോട് സഹിഷ്ണുതയും കാണിക്കണം.

ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിൻ്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചർച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചർച്ചകളെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത മനസ്സ് നലതല്ല.

ഇന്നത്തെ തന്നെ ഉദാഹരണം നോക്കു, നിയമസഭയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് Dr. MK മുനീർ MLA നല്കിയ അടിയന്തിര പ്രമേയ നോട്ടീസ് പോലും സംസ്ഥാന സർക്കാരിനോട് ചേർന്ന് നിന്നുള്ളതായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിൽ രൂക്ഷമായി വിമർശിച്ചും, സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിനുളള പിന്തുണ ഒരിക്കൽ കൂടി വ്യക്തമാക്കിയുമാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

MK മുനീർ സഭയിൽ ഉന്നയിച്ച, മന്ത്രി നിഷേധിച്ച സംസ്ഥാന സർക്കാരിൻ്റെ ചില തെറ്റുകൾ ചൂണ്ടി കാണിച്ചത് കൂടി പറയാം.

1) വാക്സിൻ വിതരണത്തിൽ അശാസ്ത്രിയത.

അത് ആരോഗ്യമന്ത്രി നിഷേധിച്ചാലും കേരളത്തിൽ വാക്സിൻ ബുക്ക് ചെയ്ത എല്ലാവർക്കും ഇതിനോടകം ബോധ്യപ്പെട്ടതാണ്. വാക്സിൻ വിതരണ കേ ന്ദ്രത്തിലെ തിക്കും തിരക്കും മറ്റൊരുദാഹരണം.

2) ജില്ലകളിലെ വിതരണത്തിൽ അശാസ്ത്രീയമായ ഏറ്റക്കുറച്ചിൽ.

വാക്സിൻ്റെ വിതരണത്തിൻ്റെ ലിസ്റ്റും, ജില്ലകളിലെ കോവിഡ് രോഗികളുടെ ലിസ്റ്റും, ജില്ലകളിലെ ആകെ ജനസംഖ്യയും നോക്കുമ്പോൾ ഇത് ശരിയാണെന്ന് മനസിലാകും.

3) രണ്ടാം കോവിഡ് തരംഗത്തിൽ നാം ഓടി നടന്നത് പോലെ മൂന്നാം തരംഗത്തിൽ ഓടി നടക്കേണ്ടി വരരുത്.

ഓക്സിജൻ ലഭ്യതയില്ലാതെയും, ആശുപത്രിയിലെ ചികിത്സ കിട്ടാതെയും, വെൻ്റിലേറ്റർ കിട്ടാതെയും, ആംബുലൻസ് കിട്ടാതെയും മരിച്ച സാധുക്കൾ ഉദാഹരണം.

4) മരണ നിരക്ക് മറച്ച് വെക്കരുത്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്ത് വിടുന്നില്ലായെന്നും, ഇത് സർക്കാർ ക്രഡിറ്റിന് വേണ്ടി ചെയ്യുന്നതാണെന്നും പല ആരോഗ്യ വിദഗ്ദ്ധരും സംഘടനകളും പറയുന്നുണ്ട്. ഇതു കൊണ്ട് രണ്ട് അപകടങ്ങളാണ്. ഒന്ന്, മരണനിരക്ക് കുറവല്ലേയെന്ന് കരുതി ജനങ്ങളുടെ ജാഗ്രത കുറയുകയും, ഇത് പ്രതിരോധ പ്രവർത്തനത്തെ തകർക്കുകയും ചെയ്യും. രണ്ട്, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും പ്രത്യേകിച്ച് മക്കൾക്കും ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇത് നാച്ച്വറൽ ജസ്റ്റിസിൻ്റെ നിഷേധമാണ്.

ഈ പറയുന്നതിൽ താങ്കൾ പറഞ്ഞത് പോലെ, എവിടെയാണ് ആരോഗ്യ പ്രവർത്തകരെ അപമാനിച്ചത്? എവിടെയാണ് കേരളത്തെ അപമാനിച്ചത്?

കോവിഡ് പ്രതിരോധത്തിൻ്റെ യഥാർത്ഥ ക്രഡിറ്റ് അലമാരയിൽ അടുക്കുന്ന അവാർഡുകളല്ല, രോഗം വരാത്ത ജനങ്ങളാണ്, അവരെ സംരക്ഷിച്ചു നിർത്തലാണ്.

ചാനൽ ചർച്ചകൾ നടത്തി കേരളത്തിൻ്റെ പൊതു ഇടത്തിൽ ശ്രദ്ധ നേടിയ താങ്കൾ തന്നെ ചർച്ചകളോട് ഈ അസഹിഷ്ണുത കാണിക്കരുത്.

ഇന്ന് തന്നെ നോക്കു അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും വാക്കൗട്ട് ചെയ്യാതെ സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നിലപാടില്ലെ, അതാണ് ജനാധിപത്യം, അതാണ് ക്രിയാത്മകമം.

വീണാ ജോർജ്ജ് ഈഗോ വെടിയു പ്രതിപക്ഷം ഒപ്പം നില്ക്കും, നമ്മുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം.

TAGS :

Next Story