Quantcast

'സത്യം ജയിക്കും, വിധി ആശ്വാസം നല്‍കുന്നത്'; സുപ്രീം കോടതി ഇടപെടലിന് നന്ദി അറിയിച്ച് റൈഹാന സിദ്ദീഖ്

സിദ്ദീഖ് കാപ്പനെ എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി ഇന്ന് വ്യക്തമാക്കി

MediaOne Logo

ijas

  • Updated:

    2021-04-28 09:05:18.0

Published:

28 April 2021 8:53 AM GMT

സത്യം ജയിക്കും, വിധി ആശ്വാസം നല്‍കുന്നത്; സുപ്രീം കോടതി ഇടപെടലിന് നന്ദി അറിയിച്ച് റൈഹാന സിദ്ദീഖ്
X

യു.എ.പി.എ ചുമത്തി ജയിലിലടച്ച ഡൽഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി നിർദേശത്തിന് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പൻ്റെ ഭാര്യ റൈഹാന സിദ്ദീഖ്. സത്യം ജയിക്കുമെന്നും വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു ജനപ്രതിനിധികൾ, മാധ്യമങ്ങൾ എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും റൈഹാന സിദ്ദീഖ് പ്രതികരിച്ചു. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി ആശ്വാസം നൽകുന്നതായും റൈഹാന സിദ്ദീഖ് പറഞ്ഞു.

സിദ്ദീഖ് കാപ്പനെ എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി ഇന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാറിനോടാണ് കോടതി നിർദേശം നൽകിയത്. സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, യു.പി സർക്കാർ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ടിൽ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹേബിയസ് കോർപസ് ഹരജിയും ജാമ്യപേക്ഷയും ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തുകളും പരിഗണിക്കവെയാണ് പുതിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് യു.പി സർക്കാറിനോട് ചോദ്യം ഉന്നയിച്ചത്.

കാപ്പന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കവെ, ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനമാണ് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്നറിയാം. ഞങ്ങള്‍ അതേക്കുറിച്ച് ബോധവാന്മാരാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണ് എങ്കില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ നല്ല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുകൂടെ. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാം- ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ അഭിപ്രായ പ്രകടനത്തോട് സോളിസിറ്റര്‍ ജനറല്‍ യോജിച്ചില്ല. മഥുരയിലെയും ഡല്‍ഹിയിലെയും നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇത് ആവശ്യമില്ല എന്നായിരുന്നു മേത്തയുടെ മറുപടി.

കഴിഞ്ഞ ഒക്ടോബർ 5ന് ഹഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് സിദ്ധീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ജാമ്യ ഹർജി പരിഗണിക്കാൻ കോടതി ആദ്യം തയ്യാറായിരുന്നില്ല. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് സിദ്ധീഖ് കാപ്പന് അഭിഭാഷകൻ കപിൽ സിബലുമായി സംസാരിക്കാനുള്ള അനുമതി ലഭിക്കുന്നത്. ജയിലില്‍ വെച്ച് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അനുഭവിച്ച പീഡനങ്ങള്‍ ഭാര്യ വെളിപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ കാപ്പനെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന് വിഷയത്തില്‍ ഇടപ്പെട്ട് കത്തയക്കുകയും ചെയ്തു.

TAGS :

Next Story