'സി.സദാനന്ദന് എന്ത് പ്രാവീണ്യമാണുള്ളത്, രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികം'; വിമർശനവുമായി രമേശ് ചെന്നിത്തല
''ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാളെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. അതായിരുന്നു ഇതുവരെയുണ്ടായിരുന്ന കീഴ് വഴക്കം''

തിരുവനന്തപുരം:സി.സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനറ്റ് ചെയ്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്ത് പ്രാവീണ്യമാണ് സദാനന്ദനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. 'ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാളെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. അതായിരുന്നു ഇതുവരെയുണ്ടായിരുന്ന കീഴ് വഴക്കം.സുരേഷ് ഗോപി സിനിമാ നടനാണെന്ന് വെക്കാം. ഒന്നുമല്ലാത്ത ബിജെപി പ്രവര്‍ത്തകനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികമാണ്'. രാഷ്ട്രതി ഇങ്ങനെ ചെയ്ത കീഴ്വഴക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ആർഎഎസ്എസ് നേതാവുമായ സി. സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം ദേശിയതലത്തിലടക്കം ചർച്ചയക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
കണ്ണൂരിലെ പ്രമുഖ ആർ എസ് എസ് നേതാവാണ് കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി.സദാനന്ദന്‍.1994 ലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ സദാനന്ദന്റെ ഇരുകാലുകളും നഷ്ടമായി. 2019ല്‍ കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് മല്‍സരിച്ചു.സ്ഥാനാർഥിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ബിജെപി വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. തൊട്ട് പിന്നാലെയാണ് രാജ്യസഭ പ്രവേശനവും. രാജ്യസഭയിൽ സുരേഷ് ഗോപിയുടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയിരുന്നു. ഇതിലേക്കാണ് സദാനന്ദനെ പരിഗണിച്ചത്.
Adjust Story Font
16

