'റാപ്പിഡ് റെയിൽ കേരളത്തിൽ പ്രായോഗികമല്ല': ആശയ വിനിമയം നടന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ
പുതിയ പദ്ധതി പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണെന്നും ഇ. ശ്രീധരൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം- കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.
ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡൽഹിയിൽ ആർആർടിഎസ് കൊണ്ടു വന്നത് താനാണ്. സർക്കാറിൻ്റെ പുതിയ പദ്ധതി ആത്ഭുതം ഉണ്ടാക്കി. ആർആർടിഎസ് സാങ്കേതികമായി പ്രായോഗികമല്ല. അതിവേഗ റെയിൽ കേന്ദ്ര പദ്ധതിയാണ് ഇതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രശ്നം. ആർആർടിഎസ് പദ്ധതി പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണ്. തൻ്റെ ലക്ഷ്യം അതിവേഗ റെയിലിൻ്റെ റിപ്പോർട്ട് തയ്യാറാക്കൽ. അതിവേഗ റെയിൽ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട് പോകും. രണ്ട് പദ്ധതികളും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്. അതിവേഗ റെയിൽവേക്ക് 135 കിലോമീറ്റർ വേഗത കിട്ടും. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാറിൻ്റെ സഹായം വേണം. ഇതിൻ്റെ നടപടികൾ ആകുമ്പോൾ ആരാണ് ഉണ്ടാവുക എന്ന് അറിയില്ല.
ആർആർടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാർക്ക് സമയനഷ്ടം വരും. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. ആ ഘട്ടത്തിലൊക്കെ സാധ്യതയുള്ള അതിവേഗ റെയിൽ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പുതിയ പദ്ധതിയുടെ ഐഡിയ ആരാണ് നൽകിയത് ആരാണെന്ന് തനിക്കറിയില്ലെന്നും ഇ. ശ്രീധരൻ.
ഇ.ശ്രീധരൻ നിർദേശിച്ച വേഗ റെയിൽ പദ്ധതിക്കു റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആർആർടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. 583 കിലോമീറ്റർ നീളത്തിലുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയതിനു തൊട്ടുപിന്നാലെയാണ് ബജറ്റിൽ പ്രഖ്യാപനവും അലോക്കേഷനും നടത്തിയത്.
Adjust Story Font
16

