17 കോടി രൂപ സർക്കാർ അധികം കെട്ടിവെക്കണം: മുണ്ടക്കൈ പുനരധിവാസത്തിൽ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ആശ്വാസം
അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കും

എറണാകുളം: മുണ്ടക്കൈ പുനരധിവാസത്തിൽ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ആശ്വാസ വിധി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശം. അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു.
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
26 കോടി രൂപ കെട്ടിവച്ച് ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം എന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച തുക മതിയായതല്ലെന്നാണ് എൽസ്റ്റൻ എസ്റ്റേറ്റ് വാദിച്ചത്. 549 കോടി രൂപയാണ് നൽകേണ്ടതെന്നും എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ നിലപാടെടുത്തു.
തേയില ചെടികൾക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയർത്തണം. വിഷയത്തിൽ 17 കോടി രൂപ അധികമായി കെട്ടിവെക്കാൻ ആണ് ഡിവിഷൻ പെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയിൽ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നൽകിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകണമെന്ന ആവശ്യം കോടതി തൽക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവർത്തനങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാം.
Adjust Story Font
16

