'മുണ്ടക്കൈ ദുരന്തത്തില്‍ പരിക്കേറ്റവർ സർക്കാർ ആശുപത്രിയിലടച്ച പണം തിരികെ നൽകും'; വയനാട് ജില്ലാ കലക്ടർ
പരിക്കേറ്റവരുടെ തുടർ ചികിത്സ പ്രതിസന്ധിയിലായതിനെക്കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു

വയനാട്: ദുരന്തം നടന്നത് മുതൽ ഇതുവരെയുള്ള ഒരു വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് വയനാട് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ. ദുരന്തത്തിൽ പരിക്കേറ്റ് തുടർ ചികിത്സ തുടരുന്നവർക്ക് സർക്കാർ ആശുപത്രിയിൽ പണം നൽകേണ്ടി വന്നിട്ടുണ്ടെങ്കിൽ, അത് തിരികെ നൽകുമെന്നും കലക്ടർ പറഞ്ഞു. കഴിഞ്ഞദിവസം മീഡിയവൺ പുറത്തുവിട്ട വാർത്തയോടായിരുന്നു കലക്ടറുടെ പ്രതികരണം.
ദുരന്തത്തിൽ പരിക്ക് പറ്റിയവരുടെ തുടർ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്. ദുരിതബാധിതരാണെന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തതാണ്കാരണം സർക്കാർ ആശുപത്രികളിലെ ടെസ്റ്റുകൾക്ക് പോലും പരിക്കേറ്റ പലര്‍ക്കും പണം നൽകേണ്ടി വന്നിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നവരുടെ പണം സർക്കാർ വഹിക്കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പായിരുന്നില്ല.
പരിക്കേറ്റവർക്ക് സർക്കാർ ആദ്യം നൽകിയ ധനസഹായം മാത്രം ലഭിച്ചു. കയ്യിൽ പണമില്ലാതായതോടെ ചികിത്സ സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ദുരന്ത മേഖലയിൽ നിന്ന് പരിക്കേറ്റവരിൽ തുടർ ചികിത്സ അനിവാര്യമായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ഇഴഞ്ഞ് നീങ്ങുകയാണ്.
കാർഡ് നൽകുന്നതിലെ ആശയക്കുഴപ്പം തുടരുമ്പോൾ, ചികിത്സയ്ക്ക് എത്തുന്നവർ ഇങ്ങനെ പണമടച്ച് മടങ്ങി പോകേണ്ടി വരുന്നു. അതിനിടെ സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നവർ ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പണം നൽകിയിട്ടില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ കലക്ടറുടെ പ്രതികരണം വന്നിരിക്കുന്നത്.
Adjust Story Font
16

