നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ തീരുമാനം
വരുന്ന സീസണില്‍ തന്നെ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറിയേയും വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. സംഭരണത്തിന് തയാറായിവരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും.
ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്‌ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കാനും തീരുമാനമായി.
ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്താനും തീരുമാനം.
Adjust Story Font
16

