Quantcast

യൂത്ത് കോണ്‍ഗ്രസ് പണം വാങ്ങിയല്ല ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ സീറ്റ് നൽകിയത്- റിയാസ് മുക്കോളി

''പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന നേതൃത്വം എടുത്ത ഒരു തീരുമാനം ഇതിൽ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാൻ യൂത്ത് കോൺഗ്രസ്് ഒരുക്കമല്ല''

MediaOne Logo

Web Desk

  • Published:

    31 July 2021 4:55 PM GMT

യൂത്ത് കോണ്‍ഗ്രസ് പണം വാങ്ങിയല്ല ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ സീറ്റ് നൽകിയത്- റിയാസ് മുക്കോളി
X

ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂരിൽ സീറ്റ് നൽകിയതിന് യൂത്ത് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി.

തവനൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയിൽ നടന്നു എന്ന് പറയപ്പെടുന്ന ഇല്ലാത്ത ചർച്ചയുടെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ അതിലേക്ക് വലിച്ചിഴച്ച് ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദം സൃഷ്ടിക്കുന്നത് സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യഘട്ടത്തിൽ തവനൂർ സീറ്റിലേക്ക് നിർദേശിക്കപ്പെട്ട വ്യക്തിയാണ് റിയാസ് മുക്കോളി.

പക്ഷെ ആ സമയത്തെ തവനൂരിലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിർപ്പും തനിക്ക് ലഭിച്ച ചില സന്ദേശങ്ങളും തവനൂരിൽ മത്സരിക്കാൻ തനിക്ക് സാധിക്കുന്ന സാഹചര്യമല്ല എന്ന് വ്യക്തമായി മനസിലാക്കാൻ പറ്റാവുന്നവ ആയിരുന്നു അതിനാൽ അവിടേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നെന്ന് റിയാസ് പറഞ്ഞു.

നിയോജകമണ്ഡലത്തിനകത്തുള്ള ജില്ലാ, ബ്ലോക്ക് മണ്ഡലം നേതാക്കൾ യോഗം ചേർന്ന് ഫിറോസ് മത്സരിക്കണമെന്ന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയതാണെന്നും അവിടുത്തെ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ഫിറോസ് കുന്നുംപറമ്പിൽ അവിടെ സ്ഥാനാർഥിയാവുന്നത് എന്നും റിയാസ് കൂട്ടിച്ചേർത്തു.

''പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന നേതൃത്വം എടുത്ത ഒരു തീരുമാനം ഇതിൽ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാൻ യൂത്ത് കോൺഗ്രസ്് ഒരുക്കമല്ല''- റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തവനൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയിൽ നടന്നു എന്ന് പറയപ്പെടുന്ന

ഇല്ലാത്ത ചർച്ചയുടെ പേരിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനെ അതിലേക്ക് വലിച്ചിഴച്ച് ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദം സൃഷ്ടിക്കുന്നത് സിപിഎം ബി ജെ പി കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്...

സി പി എമ്മിനും ബി ജെ പിക്കും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന അദ്ദേഹത്തെ ഏത് വിധേനയും നിശബ്ദനാക്കണം എന്ന അജണ്ടയുടെ ഭാഗമാണിതെല്ലാമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും.

ഏതെങ്കിലും രീതിയിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളവരോടും, അതിൽ അറിഞ്ഞോ അറിയാതെയോ ഭാഗവാക്കാവാൻ ശ്രമിക്കുന്നവരോടും

തവനൂർ സീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്...യൂത്ത് കോൺഗ്രസ്സ്ന് മത്സരിക്കാൻ ലഭിച്ച സീറ്റ് എന്ന നിലക്ക്

തവനൂരിൽ മത്സരിക്കാൻ സംസ്ഥാന കമ്മിറ്റി എന്റെ പേരും നിർദ്ദേശിച്ചിരുന്നു, നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനിരുന്നതുമാണ്...

പക്ഷെ ആ സമയത്തെ തവനൂരിലെ പ്രാദേശിക UDF നേതൃത്വത്തിന്റെ എതിർപ്പും,എനിക്ക് ലഭിച്ച ചില സന്ദേശങ്ങളും,

തവനൂരിൽ മത്സരിക്കാൻ എനിക്ക് സാധിക്കുന്ന സാഹചര്യമല്ല എന്ന് വ്യക്തമായ് മനസ്സിലാക്കാൻ പറ്റാവുന്നവ ആയിരുന്നു അതിനാൽ അവിടേക്ക് എന്നെ പരിഗണിക്കേണ്ടതില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു...നിയോജകമണ്ഡലത്തിനകത്തുള്ള ജില്ലാ,ബ്ലോക്ക് മണ്ഡലം നേതാക്കൾ യോഗം ചേർന്ന് ഫിറോസ് മത്സരിക്കണമെന്ന് ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയത് അന്ന് വലിയ വാർത്തയായതാണ്...

അവിടുത്തെ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ഫിറോസ് കുന്നുംപറമ്പിൽ അവിടെ സ്ഥാനാർത്ഥിയാവുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.

യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾക്ക് സീറ്റ് നൽകണം എന്നാവശ്യപ്പെട്ട ജില്ലാ പ്രസിഡന്റിനും സംസ്ഥാന ഭാരവാഹികൾക്കുമെല്ലാം തവ്വനൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിന് പാത്രമാവേണ്ടി വന്നിട്ടുള്ളതാണ്...

പ്രദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന നേതൃത്വം എടുത്ത ഒരു തീരുമാനം ഇതിൽ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിന്റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാൻ യൂത്ത് കോൺഗ്രസ്സ് ഒരുക്കമല്ല.



TAGS :

Next Story