Quantcast

ആർഎസ്പിയിൽ വീണ്ടും പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് രാജിവച്ചു

ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-02 10:25:10.0

Published:

2 March 2026 3:52 PM IST

ആർഎസ്പിയിൽ വീണ്ടും പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് രാജിവച്ചു
X

കൊല്ലം: ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് രാജിവച്ചു. ഷിബു ബേബി ജോണിന്റെ ഏകാധിപത്യ നടപടിക്കെതിരെയാണ് രാജിയെന്ന് സജി ഡി. ആനന്ദ്. ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിച്ചില്ല. ഇഷ്ടപ്രകാരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. പണാധിപത്യ പാർട്ടിയായി ആർഎസ്പി മാറിയെന്നും സജി. ഷിബു ബേബി ജോണിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നടത്തിയത്.

ഇരവിപുരത്ത് സമവായത്തിൻ്റെ ഭാഗമായി ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെ സ്ഥാനാര്‍ഥിയാക്കാൻ തീരുമാനിച്ചിരുന്നു. എന്‍.കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെയും എം.എസ് ഗോപകുമാറിനെയും തള്ളിയാണ് വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകുന്നത്. ഇരവിപുരം സീറ്റിനെച്ചൊല്ലി ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രനാണ് കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചത്. അതേസമയം, കാര്‍ത്തിക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഷിബു ബേബി ജോണ്‍ പക്ഷം നിലപാടെടുത്തു. എ.എ അസീസ് അടക്കമുള്ളവരും ഷിബുവിനൊപ്പം നിന്നു. ഇതോടെയാണ് സമവായ സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനന്റെ പേര് പരിഗണിച്ചത്.

അതേസമയം, സ്ഥാനാര്‍ഥിയാകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്ന് ചോദിച്ച് എം. എസ് ഗോപകുമാറും രം​ഗത്തെത്തിയിരുന്നു. തന്റെ പേര് ഉയര്‍ന്നപ്പോള്‍ ഒരു വിഭാഗം എതിര്‍ത്തു. തീരുമാനിച്ച സ്ഥാനാര്‍ഥിക്ക് എന്താണ് അയോഗ്യത, എന്താണ് യോഗ്യത എന്ന് കൂടി നേതൃത്വം വ്യക്തമാക്കണം. വിഭാഗീയത ശക്തമായെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ മുഴുവന്‍ ചോരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ആർഎസ്പിയിൽനിന്നു കൂടുതൽ രാജി ഉണ്ടാകുമെന്നും നൗഷാദ് പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് നൗഷാദ് പറഞ്ഞു. മകനെ സ്ഥാനാർഥിയാക്കണമെന്ന് പ്രേമചന്ദ​​ന് ദുർവാശിയാണെന്നും നൗഷാദ് പറഞ്ഞു.

TAGS :

Next Story