മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ: കൂട്ട സ്ഥലംമാറ്റത്തിന് ശിപാർശ
സിന്ധു ജോലി ചെയ്ത ഓഫിസിലെ 11 പേരെ സ്ഥലംമാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണറുടെ ശിപാർശ

മാനന്തവാടി: സബ് ആർ.ടി ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂട്ട സ്ഥലംമാറ്റത്തിന് ശിപാർശ. സിന്ധു ജോലി ചെയ്ത ഓഫിസിലെ 11 പേരെ സ്ഥലംമാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണറുടെ ശിപാർശ. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
കഴിഞ്ഞ ബുധനാഴ്ചയാണ് മാനന്തവാടി ആർടി ഓഫിസ് ജീവനക്കാരി സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫിസിലെ മാനസിക പീഡനമാണ് മരണ കാരണമെന്ന ആരോപണമുയർന്നതോടെ പിറ്റേന്ന് ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സിന്ധുവിന്‍റെ ആത്മഹത്യാ കുറിപ്പുകളിലും പീഡനം സംബന്ധിച്ച പരാതികളുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ ആരോപണവിധേയയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരിക്ക് 15 ദിവസത്തെ നിർബന്ധിത അവധി വിധിച്ചു. ഇന്നലെ പുറത്തുവന്ന അന്തിമ റിപ്പോർട്ടിലാണ് ഓഫിസിലെ 11 ഉദ്യോഗസ്ഥരെ ജില്ലക്കകത്തോ പുറത്തോ ആയി സ്ഥലംമാറ്റണമെന്ന ശിപാർശയുള്ളത്.
സിന്ധുവിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുതല നടപടികൾ. മാനന്തവാടി സബ് ആർ.ടി ഓഫിസിലെ മിക്ക ജീവനക്കാരും വർഷങ്ങളായി ഇതേ ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നത് കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ കൂട്ടസ്ഥലംമാറ്റം.
Adjust Story Font
16

