Quantcast

വയലാര്‍ പുരസ്കാരം എസ്.ഹരീഷിന്

ഒരു ലക്ഷം രൂപയും വെങ്കലത്തിൽ നിർമ്മിച്ച പ്രതിമയും അടങ്ങുന്നതാണ് പുരസ്കാരം

MediaOne Logo

Web Desk

  • Updated:

    2022-10-08 07:16:04.0

Published:

8 Oct 2022 6:56 AM GMT

വയലാര്‍ പുരസ്കാരം എസ്.ഹരീഷിന്
X

തിരുവനന്തപുരം: 46-ാമത് വയലാർ പുരസ്കാരത്തിന് എഴുത്തുകാരന്‍ എസ്.ഹരീഷ് അര്‍ഹനായി. മീശ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും വെങ്കലത്തിൽ നിർമ്മിച്ച പ്രതിമയും അടങ്ങുന്നതാണ് പുരസ്കാരം. വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ പുസ്തകം രചനാ രീതിയിലും ഘടനയിലും വലിയ മാറ്റം കൊണ്ടുവന്നുവെന്നും സ്വാതന്ത്ര്യത്തിന്‍റെ രീതി സ്വീകരിച്ച ശൈലി വായനക്കാരന് മികച്ച ഒരു വായനാനുഭവം നൽകുന്നുവെന്നും ജൂറി നിരീക്ഷിച്ചു.സാറാ ജോസഫ്, ഡോ.വി.ജെ ജെയിംസ്, ഡോ. വി.രാമന്‍കുട്ടി എന്നിവരടങ്ങുന്നതാണ് ജൂറി.ഒക്ടോബർ 27 വയലാർ ചരമദിനത്തിന് അവാർഡ് സമർപ്പണം നടക്കും.

ഹരീഷിന്‍റെ ആദ്യത്തെ നോവലാണ് മീശ. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിച്ചിരുന്നു. പ്രസിദ്ധീകരണം നിര്‍ത്തിയ നോവൽ 2018ല്‍ ഡി.സി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി പുരസ്കാരവും ഈ നോവലിന് ലഭിച്ചിരുന്നു.

രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. 2018 ൽ പുറത്തിറങ്ങിയ ഏദൻ എന്ന ചലച്ചിത്രം ഹരീഷിന്‍റെ ആദം എന്ന ചെറുകഥാസമാഹാരത്തിലെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കയത്.


TAGS :

Next Story