തിരക്ക് നിയന്ത്രണം പാളി; ശബരിമലയിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് അഞ്ച് ഭക്തർക്ക് പരിക്കേറ്റത് മുതലാണ് ശബരിമലയിലെ പോലീസ് നിയന്ത്രണം പാളിത്തുടങ്ങിയത്
![തിരക്ക് നിയന്ത്രണം പാളി; ശബരിമലയിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി തിരക്ക് നിയന്ത്രണം പാളി; ശബരിമലയിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി](https://www.mediaoneonline.com/h-upload/2022/12/13/1338724-untitled-1.webp)
തിരുവനന്തപുരം: തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാലെ ശബരിമലയിലെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പമ്പയിൽ സ്‌പെഷ്യൽ ഓഫിസറായി ചുമതല വഹിക്കുന്ന എസ്പി കെ ആർ സുദർശനെ സന്നിധാനത്തും, സന്നിധാനം സ്‌പെഷ്യൽ ഓഫിസർ ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കും മാറ്റിനിയോഗിച്ചു. പതിനെട്ടാം പടിയിലെ പൊലീസ് നിയന്ത്രണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യൻ റിസർവ് ബെറ്റാലിയനാണ് ചുമതല കൈമാറിയത്. എഡിജിപി എംആർ അജിത്ത് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് അഞ്ച് ഭക്തർക്ക് പരിക്കേറ്റത് മുതലാണ് ശബരിമലയിലെ പോലീസ് നിയന്ത്രണം പാളിത്തുടങ്ങിയത്. 12 മുതൽ 14 മണിക്കൂറുകൾ വരെ ദർശനത്തിനായി പല ദിവസങ്ങളിലും ഭക്തർക്ക് കാത്തിരിക്കേണ്ടി വന്നു. തീർത്ഥാടന പാതയിലെ പല സ്ഥലങ്ങളിലായി വാഹനങ്ങൾ നിയന്ത്രിച്ചതോടെ പതിനായിരക്കണക്കിന് ഭക്തർക്കാണ് ഈ മണിക്കൂറുകളിൽ പോലും ബുദ്ധിമുട്ട് നേരിടുന്നത്.
ശബരിമലയിലെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്ത കേരള പോലീസിന്റെ പാളിച്ചകൾ ഓരോന്നായി പുറത്തുവരുമ്പോഴാണ് സേനാ തലപ്പത്തെ പെട്ടെന്നുള്ള മാറ്റം. തീർത്ഥാടന കേന്ദ്രത്തിന്റെ ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സേനാ മാറ്റങ്ങൾ നിലവിൽ വന്നത്.
അതേസമയം, ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും.
Adjust Story Font
16