സ്വർണപ്പാളിക്കു പുറമേ ശബരിമല ശ്രീകോവിലിന്‍റെ കട്ടിളയും ചെമ്പാക്കി; മഹസറിന്‍റെ പകര്‍പ്പ് മീഡിയവണിന്
2019 മെയ് 18ന് തയ്യാറാക്കിയതാണ് രേഖ

Photo| Google
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്‍റെ കട്ടിളയും ചെമ്പാക്കി. കട്ടിളയിൽ പൊതിഞ്ഞിരിക്കുന്നത് ചെമ്പ് പാളിയെന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 മെയ് 18ന് തയ്യാറാക്കിയതാണ് രേഖ. ഇന്നലെ സസ്പപെൻഷനിലായ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരാണ് രേഖയിൽ ഒപ്പിട്ടത് . ചെമ്പ് എന്ന് രേഖപ്പെടുത്തിയാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. മഹസറിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതിനിടെ ശബരിമലയിൽ ഉണ്ടായിരുന്നത് സ്വർണപ്പാളികൾ തന്നെയെന്ന് സ്ഥിരീകരിച്ച് മുൻ തന്ത്രി രാജീവര് കണ്ഠരര് രംഗത്തെത്തി. നവീകരണ പ്രവർത്തികൾ ക്ഷേത്രപരിസരത്ത് തന്നെ നടത്തുമെന്നാണ് കരുതിയത്. സ്വർണപ്പാളികൾ എന്നുറപ്പിച്ച് അനുമതിക്കായി സമീപിച്ചത് മുരാരി ബാബുവാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ദീർഘകാലമായി അറിയാം. എട്ടുവർഷമായി അദ്ദേഹം കീഴ്ശാന്തിയുടെ സഹായിയായിരുന്നു. വാജി വാഹനം തന്‍റെ പക്കലുണ്ട്. ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്. ആർക്കും കൈമാറിയിട്ടില്ലെന്നും രാജീവര് പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. 2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്.
ഇന്നും ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.
Adjust Story Font
16

