ശബരിമല സ്വർണക്കൊള്ള; മുൻകൂർ ജാമ്യം തേടി കെ.പി ശങ്കരദാസ്
കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശം നൽകിയിരുന്നെന്നും എന്നാൽ പിന്നീട് അത് ലംഘിക്കപ്പെട്ടെന്നും ശങ്കരദാസ് കോടതിയെ അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തു വിടാൻ തീരുമാനമെടുത്ത ദേവസ്വം ബോർഡിലെ അംഗമാണ് ശങ്കരദാസ്. എ.പത്മകുമാറിനെയും എൻ.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ശങ്കരദാസിനെ പ്രതി ചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി എസ്ഐടിയോട് ചോദിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം വകുപ്പ് പ്രസിഡന്‍റായിരുന്ന പി.എസ് പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്‍റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിക്കുന്നത്. വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ അന്വേഷണ വിവരങ്ങളും സംഘം കോടതിയെ അറിയിക്കും.
Adjust Story Font
16

