ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ്യം ചെയ്തു
ഉദ്യോഗസ്ഥർ നിർദേശിച്ചതിന് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തതെന്ന് വിജയകുമാർ മൊഴി നൽകി

Photo| MediaOne
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ്യം ചെയ്തു . ഉദ്യോഗസ്ഥർ നിർദേശിച്ചതിന് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തതെന്ന് വിജയകുമാർ മൊഴി നൽകി. എ.പത്മകുമാർ പ്രസിഡൻ്റായ ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. സസ്പെൻഷനിലുള്ള അസിസ്റ്റന്‍റ് എൻജിനീയർ സുനിൽ കുമാറിനെയും ചോദ്യം ചെയ്തു.
അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രതികളുടെ അറസ്റ്റ്, അന്വേഷണ പുരോഗതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്‌ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകണം എന്ന കോടതി നിർദേശപ്രകാരം നേരത്തെയും എസ് ഐ ടി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു.
ആറ് ആഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ കോടതി നിശ്ചയിച്ച സമയപരിധി. അടച്ചിട്ട കോടതി മുറിയിലാണ് കേസിലെ നടപടിക്രമങ്ങള്‍. വിഷയത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത പുതിയ ഹരജിയിൽ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
Adjust Story Font
16

