കിറ്റക്സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് സാബു എം.ജേക്കബ്
ഏതോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്

തിരുവനന്തപുരം: കിറ്റക്സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്ത നൽകിയെന്ന് കാട്ടി റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് സാബു എം.ജേക്കബ്. 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഏതോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ചാനലിനെതിരെ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സാബു പറഞ്ഞു.തുടര്‍ച്ചയായ ദിവസങ്ങളില്‍ ടാക്‌സ് വെട്ടിച്ചുവെന്നും നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതിനെതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റ്യന്‍, മാനേജിങ് ഡയറക്ടര്‍ കെ.ജെ.ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, ചെയര്‍മാന്‍ റോജി അഗസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റ്യന്‍,ജീവനക്കാരും ചാനലിലെ റിപ്പോര്‍ട്ടര്‍മാരുമായ അരുണ്‍ കുമാര്‍,സ്മൃതി പരിത്തിക്കാട്, ടി.വി സുനില്‍, ജിമ്മി ജെയിംസ്, ടി.വി പ്രസാദ്, എസ്.എസ്.സരന്‍, വിനീത വേണു, അര്‍ജുന്‍ മട്ടന്നൂര്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ നികേഷ് കുമാര്‍, ഡയറക്ടര്‍ റാണി വര്‍ഗീസ് എന്നിങ്ങനെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചു.
കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലമായി കേരളത്തിൽ നിരവധി വ്യവസായങ്ങൾ നടത്തിയ ഗ്രൂപ്പാണ് കിറ്റക്സ് ഗ്രൂപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നു . കിറ്റക്സിനെതിരെ ചില മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുന്നു. അതിന്‍റെ ഉടമസ്ഥരെയും വ്യക്തമായി അറിയാം. കിറ്റക്സിന് ഇഡി നോട്ടീസ് വന്നതിനെ തുടര്‍ന്നാണ് എൻഡിഎയിൽ ചേര്‍ന്നതെന്ന് വ്യാജവാര്‍ത്ത നൽകി. കിറ്റക്സ് ഓർഗാനിക് അല്ലാത്തവയും കയറ്റുമതി ചെയ്യുന്നു എന്നും പറഞ്ഞു.ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും സാബു ആരോപിച്ചു.
Adjust Story Font
16

