Quantcast

'സമസ്തയിൽ രണ്ടു വിഭാഗമില്ല; എല്ലാവരും ഔദ്യോഗിക പക്ഷം'; സമവായ ചർച്ചയിൽ ജിഫ്രി തങ്ങൾ

സമവായ ചർച്ചയിൽ പങ്കെടുക്കാൻ ചിലർ അസൗകര്യം അറിയിച്ചെന്ന് ജിഫ്രി തങ്ങൾ

MediaOne Logo

Web Desk

  • Updated:

    2024-12-09 12:14:57.0

Published:

9 Dec 2024 5:04 PM IST

There are no two factions in the Samastha; everyone is on the official side; Jifri Muthukoya Thangal on consensus talks, Samastha rift discussion updates, Jifri Muthukoya Thangal, Sadiqali shihab Thangal, Samastha-Legue rift
X

മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. അതേസമയം, സമസ്തയിൽ രണ്ടു വിഭാഗമില്ലെന്ന് യോഗത്തിനുശേഷം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ വിമതവിഭാഗമില്ല. എല്ലാവരും ഔദ്യോഗിക പക്ഷക്കാരാണ്. ചിലർ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചെന്നും തങ്ങൾ പറഞ്ഞു.

സമസ്തയിൽ രണ്ട് വിഭാഗങ്ങളില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ചില ഉപദേശങ്ങൾ നൽകാനുള്ള സന്ദർഭം ഒരുക്കിയതായിരുന്നു. ഒരു വിഭാഗം വരാൻ അസൗകര്യം അറിയിച്ചു. അതിനാൽ അടുത്ത ദിവസം കൂടിക്കാഴ്ച നടത്തും. ഇന്ന് വരാത്തവർ അസൗകര്യം അറിയിച്ചിരുന്നു. സമസ്ത-ലീഗ് നേതാക്കൾ എപ്പോഴും ചർച്ച നടത്താറുണ്ട്. വലിയ കുടുംബം ആകുമ്പോൾ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. അത് പറഞ്ഞുതീർക്കൽ മുൻകാലങ്ങളിൽ തന്നെയുണ്ട്. ഇപ്പോൾ തുടങ്ങിയതല്ല. പ്രശ്‌നം ഇല്ലെങ്കിലും സൗഹാർദത്തിലും കൂടാറുണ്ടെന്നും തങ്ങൾ പറഞ്ഞു.

സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവർക്കും അറിയാം. ഇതിനെല്ലാം കൂടിയിരുന്നു പരിഹാരമുണ്ടാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാവരെയും വിളിച്ചിരുന്നു. ഇതിൽ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ഇല്ല. എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. പ്രശ്‌നങ്ങൾ സമ്പൂർണമായി പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും തങ്ങൾ പറഞ്ഞു.

ജിഫ്രി മുത്തുക്കോയ തങ്ങൾക്കു പുറമെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് സമസ്ത-ലീഗ് നേതൃത്വത്തില്‍നിന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ലീഗ് അനുകൂല പക്ഷത്തുനിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, കുട്ടിഹസൻ ദാരിമി തുടങ്ങിയവരും യോഗത്തിനെത്തി.

Summary: 'There are no two factions in the Samastha; everyone is on the official side'; Jifri Muthukoya Thangal on Samastha rift consensus talks

TAGS :

Next Story