ക്രൈസ്തവ സഭകളുടെ സമരപരിപാടികളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും നുഴഞ്ഞുകയറി: ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്
''ബിജെപിയും ഛത്തീസ്ഗഡ് സർക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ കാരണം''

തിരുവനന്തപുരം: ക്രൈസ്തവ സഭകൾ നടത്തുന്ന സമരപരിപാടികളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും നുഴഞ്ഞുകയറിയത് ആശങ്കാജനകമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്.
'ഛത്തീസ്ഗഢ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ആളുകൾ നുഴഞ്ഞുകയറി.
സഭ നടത്തിയ പ്രതിഷേധങ്ങളെ ബഹുമാനപൂർവം തന്നെയാണ് ബിജെപി കാണുന്നത്. എന്നാൽ സഭാ പിതാക്കന്മാരോ, സഭാ നേതൃത്വമോ അറിയാതെ നടക്കുന്ന ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ അപകടകരമാണ്'- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാലാ ബിഷപ്പിനെതിരെ വാളെടുത്തവർക്കും പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചവർക്കും വഖഫ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയവർക്കും പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹം, ബിജെപി വിരുദ്ധതയുടെ രാഷ്ട്രീയമാണ് എന്ന് സഭാ വിശ്വാസികൾ തിരിച്ചറിയണം.
ബിജെപിയും ഛത്തീസ്ഗഡ് സർക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ കാരണം. ബിജെപിയുടെ നിഷ്പക്ഷ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടി നീതി നടപ്പിലാക്കും, അതാണ് ഛത്തീസ്ഗഢിൽ പാലിക്കപ്പെട്ടത്''- ഷോൺ ജോർജ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രടറി അഡ്വ.എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് സുമിത് ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

