മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ ഒതുക്കുന്നു; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എ.കെ നസീര്‍
വിമര്‍ശനത്തിന് പിന്നാലെ നസീറിനെ ബി.ജെ.പി പുറത്താക്കി

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര വിമര്‍ശനവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ ഒതുക്കുകയാണെന്ന് പറഞ്ഞ നസീര്‍. കെ.സുരേന്ദ്രൻ വന്ന ശേഷം പ്രശ്നങ്ങൾ ഗുരുതരമായെന്നും തുറന്നടിച്ചു. വിമര്‍ശനത്തിന് പിന്നാലെ നസീറിനെ ബി.ജെ.പി പുറത്താക്കി.
ബി.ജെ.പി പുനഃസംഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന് തുറന്നുപറഞ്ഞ നസീര്‍ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാട് നേതൃത്വം സ്വീകരിച്ചത്. മെഡിക്കല്‍ കോഴ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവര്‍ ഇപ്പോള്‍ വലിയ നേതാക്കളായി. ഒരു സമുദായത്തെ ആക്ഷേപിച്ച ബി.ഗോപാലകൃഷ്ണനെ സംസ്ഥാന ഉപാധ്യക്ഷനാക്കി.
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് എ.കെ നസീറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്‍റ് കെ.ബി മദൻലാലിനെയും പുറത്താക്കി. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് പാർട്ടിയെയും വേണ്ട എന്നായിരുന്നു നസീറിന്‍റെ പ്രതികരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന.
Adjust Story Font
16

