കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി ഇറങ്ങുന്ന സിനിമ; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ എസ്എഫ്ഐ
കേരളത്തിൻ്റെ മതേതരത്വ മണ്ണിനെ മലിനമാക്കി, വർഗീയതയുടെ വിത്ത് വിതക്കുവാനുള്ള സംഘപരിവാർ വർഗീയ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണ് സിനിമ

- Published:
20 Feb 2026 4:34 PM IST

തിരുവനന്തപുരം:വിദ്വേഷ പ്രചരണം ലക്ഷ്യമാക്കിയും കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. മതനിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച കേരളത്തിന്റെ മതേതരത്വ മണ്ണിനെ മലിനമാക്കി, വർഗീയതയുടെ വിത്ത് വിതക്കുവാനുള്ള സംഘപരിവാർ വർഗീയ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും എസ്എഫ്ഐ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി ഇറങ്ങുന്ന ദി കേരള സ്റ്റോറി രണ്ടാം ഭാഗം : സാംസ്കാരിക ബഹുസ്വരതയുടെ മേലുള്ള കടന്നു കയറ്റം, ഘപരിവാർ അജണ്ടയെ നടപ്പാക്കാൻ അനുവദിക്കില്ല - എസ് എഫ് ഐ
വിദ്വേഷ പ്രചരണം ലക്ഷ്യമാക്കിയും കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. മതനിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച കേരളത്തിന്റെ മതേതരത്വ മണ്ണിനെ മലിനമാക്കി, വർഗ്ഗീയതയുടെ വിത്ത് വിതക്കുവാനുള്ള സംഘപരിവാർ വർഗ്ഗീയ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിത്.
അപരമതവിദ്വേഷത്തിന്റെ വിഷം കുത്തിവക്കുവാൻ കൊതിപൂണ്ട് ദി കേരള സ്റ്റോറി - ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ കേരളത്തിലെ മതേതര വിശ്വാസികൾ ഒന്നടങ്കം ചേർന്ന് നിന്ന് വിദ്വേഷ പ്രചരണത്തെ പ്രതിരോധിച്ചു. എന്നാൽ വർഗ്ഗീയതയാൽ വിഷലിപ്തമാകാത്ത കേരളത്തിന്റെ മതേതര അടിത്തറയെ തകർക്കുവാൻ വിറളിപൂണ്ടുകൊണ്ടാണ് സംഘപരിവാരം സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള നീക്കം നടത്തുന്നത്.
ലോക നിലവാരത്തിലുള്ള അംഗീകാരങ്ങളും വികസന നേട്ടങ്ങളും കൈവരിച്ചുകൊണ്ട് മുന്നേറുമ്പോഴാണ് കേരളത്തിന്റെ യഥാർത്ഥ ചിത്രത്തെ തമസ്കരിച്ചുകൊണ്ട് നുണക്കഥകൾ ചിത്രീകരിച്ച് കേരളത്തിന്റെ മാനവികബോദ്ധ്യത്തെ തകർക്കുവാനും മനുഷ്യരെ ഭിന്നിപ്പിച്ചുകൊണ്ട് വർഗ്ഗീയ ദ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യുവാനും സംഘപരിവാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനെ അടക്കം മുന്നിൽ കണ്ടുകൊണ്ട് ബി ജെ പി നടത്തുന്ന ഇത്തരം ദുഷ്പ്രചാരണത്തെ കേരളത്തിന്റെ യാഥാർത്ഥ്യം ചെറുക്കുക തന്നെ ചെയ്യും.
കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാൻ വിദ്വേഷ പ്രചരണം നടത്തുന്നതിന് ദി കേരള സ്റ്റോറി രണ്ടാം ഭാഗം പുറത്തിറക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ കേരളത്തിന്റെ ഉജ്ജ്വലമായ നവോത്ഥാന സമരചരിത്രത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ചെറുത്തുതോൽപ്പിക്കുമെന്നും വിദ്യാർത്ഥി സമൂഹം അതിശക്തമായിട്ടുള്ള പ്രതിഷേധം ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Adjust Story Font
16
