ഷൈജ ആണ്ടവന്റെ നിയമനം; കോഴിക്കോട് എൻഐടിയിലേക്ക് പ്രതിഷേധ മാർച്ചുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി മുനീബ് എലങ്കമൽ

കോഴിക്കോട്: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സെയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻഐടിയുടെ ഡീൻ ആക്കി നിയമിച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി മുനീബ് എലങ്കമൽ.
ഫ്രറ്റേണിറ്റി മൂവ്മെന്റ് എൻഐടിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് എൻഐടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻഐടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു.
എൻഐടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർഎസ്എസിൻ്റെ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും. എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ജില്ല പ്രസിഡന്റ് ആയിഷ മന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ സ്വാഗതവും ജനറൽ കൗൺസിൽ അംഗം മുസ്‌ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, സെക്രട്ടറി അഫ്നൻ വേളം എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

