മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കി; പൊലീസിൻ്റെ വിചിത്ര നടപടി കരിപ്പൂരിൽ
ലഹരി മാഫിയാ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിൻ്റെ വാടകവീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

മലപ്പുറം: മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കി പൊലീസിന്റെ വിചിത്ര നടപടി. എസ്എച്ച്ഒ അബ്ബാസലിയെയാണ് ഡിറ്റക്ടീവ് ഓഫീസറാക്കിയത്. എസ്എച്ച്ഒ അടുത്തകാലം വരെ താമസിച്ച വീട്ടിൽ നിന്ന് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടിച്ചിരുന്നു.
ലഹരി മാഫിയാ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിൻ്റെ വാടകവീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഈ വീട്ടിൽ മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നു.
ഇയാളുമായി എസ്എച്ച്ഒ അബ്ബാസലിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് എസ്എസ്ബി നേരത്തെ എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ ഈ കേസിൽ ഡിറ്റക്ടിങ് ഉദ്യോഗസ്ഥനാക്കുകയായിരുന്നു.
പ്രതി മുഹമ്മദ് കബീറിൻ്റെ വാടകവീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് എസ്എച്ച്ഒയ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മൂന്ന് മാസം മുൻപ് നിർദേശം നൽകിയിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് മാസങ്ങളോളം എം. അബ്ബാസലി ഇതേ വീട്ടിൽ താമസം തുടരുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.
എസ്പിയുടെ ഡാൻസാഫ് സംഘമാണ് മുഹമ്മദ് കബീർ ഉൾപ്പടെ അഞ്ച് പ്രതികളെ വലയിലാക്കിയത്. നാർകോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തുണ്ടായിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഉദ്യോഗസ്ഥനാക്കിയതിൽ സംശയമുയരുന്നുണ്ട്.
Adjust Story Font
16

