സി.കൃഷ്ണകുമാറും പ്രശാന്ത് ശിവനുമെത്തി; തർക്കങ്ങൾക്കിടെ പാലക്കാട്ട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രൻ
ചുമരെഴുത്ത് ആരംഭിച്ചതിന് പിന്നാലെ ശോഭ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്: തർക്കങ്ങൾക്കിടെ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പ്രചാരണം തുടങ്ങി. ചുമരെഴുത്ത് ആരംഭിച്ചതിന് പിന്നാലെ ശോഭ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ഇടപെട്ടതോടെയാണ് സി.കൃഷ്ണകുമാറും, പ്രശാന്ത് ശിവനും പ്രചരണത്തിനിറങ്ങിയത്.
ദിവസങ്ങൾക്ക് മുൻപ് തന്നെ ശോഭ സുരേന്ദ്രൻ പാലക്കാട്ടെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിയിരുന്നു. കൊല്ലപ്പെട്ട ശ്രീനിവാസൻ്റെ വീട് ഉൾപ്പെടെ സന്ദർശിക്കുകയും ചെയ്തു. ഒരിടത്തും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കൃഷ്ണകുമാറും, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനും പങ്കെടുത്തില്ല. ഇത് വാർത്തയായതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ടു. ഇരുവരോടും ശോഭയുടെ പ്രചാരണത്തിന് എത്തണമെന്ന് നിർദേശം നൽകി. ഇന്ന് നടന്ന ചുമർ എഴുത്തിൽ എല്ലാ നേതാക്കളും പങ്കെടുത്തു. ബിജെപിക്കുള്ളിലെ വിഭാഗീയത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ നേതാക്കൾ വിമർശിച്ചു.
പാലക്കാട് നിരവധി നേതാക്കൾ ഉണ്ടായിരിക്കെ ശോഭയെ മത്സരിപ്പിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഉള്ളവരെ അറിയിക്കാതെയാണ് ശോഭയുടെ പ്രചാരണം എന്നും വിമർശനം ഉണ്ട്. ശോഭ സുരേന്ദ്രനൊപ്പം നിൽക്കുന്നവർ ഗ്രൂപ്പുകളിക്കുകയാണെന്നും ഇവർ കണക്കാക്കുന്നു. എന്നാൽ സീറ്റ് മോഹികളാണ് ശോഭക്ക് എതിരെ നിൽക്കുന്നതെന്നാണ് ശോഭ വിഭാഗം പറയുന്നത്.
Adjust Story Font
16

