പൗരത്വ സമരക്കേസുകൾ പിൻവലിക്കാത്തത് സർക്കാറിന്റെ ഇരട്ടത്താപ്പ്: സോളിഡാരിറ്റി
പൗരത്വ സമരക്കാലത്ത് രജിസ്റ്റർ ചെയ്ത് 118 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സോളിഡാരിറ്റി നേതാക്കൾ പറഞ്ഞു

കോഴിക്കോട്: നാല് വർഷങ്ങൾക്കിപ്പുറവും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കേസുകൾ മുഴുവൻ പിൻവലിക്കാത്തത് സർക്കാറിന്റെ ഇരട്ടത്താപ്പ് മൂലമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും സമരങ്ങൾ നയിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാർ തീർത്തും സമാധാനപരമായി നടന്ന സമരങ്ങൾക്കെതിരെ 843 കേസുകളാണ് രജിസ്റ്റർ ചെയ്തതത്. ബാനർ സ്ഥാപിച്ചത് പോലുള്ള നിസാരമായ സംഗതികൾക്കെതിരെ പോലും കേസ് എടുത്തിട്ടുണ്ട്.
കേസുകൾ പിൻവലിക്കും എന്ന പ്രഖ്യാപിച്ച സർക്കാറിന്റെ ഉത്തരവിലൂടെ 112 കേസുകൾ മാത്രമാണ് പിൻലിച്ചത്. 600ലധികം കേസുകൾ കോടതി വഴി ഒഴിവായി. 118 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതായി സർക്കാർ രേഖകൾതന്നെ വ്യക്തമാക്കുന്നു. ഗുരുതര സ്വഭാവമുള്ള കേസുകൾ ഒഴികെയുള്ളവ പിൻവലിക്കുമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, പൗരത്വ സമരം തീർത്തും സമാധാനപരമായി നടന്ന സമരമായിരുന്നു. അക്രമ പ്രവർത്തനങ്ങളോ മറ്റോ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഗുരുതര സ്വഭാവമുള്ള കേസുകൾ ഉണ്ടാവുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
2019 ഡിസംബർ 17ന് നടന്ന ജനകീയ ഹർത്താലിനെതിരെയും അടിച്ചമർത്തലിന്റെ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിനെതിരെ തീവ്രവാദ, ഭീകരവാദ മുദ്രകൾ നിരന്തരം പ്രയോഗിക്കുന്ന സിപിഎം മുസ്ലിം അപരവത്കരണത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പൗരത്വ സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന പിണറായിയുടെ പ്രസ്താവന കൂടി ചേർത്തു വായിക്കുമ്പോഴാണ് ഇരട്ടത്താപ്പ് വ്യക്തമാവുകയെന്നും സോളിഡാരിറ്റി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, ബിനാസ് ടി.എ സജീദ് പി.എം അനിഷ് മുല്ലശ്ശേരി, അനീസ് ആദം സംസാരിച്ചു.
Adjust Story Font
16

