Quantcast

അമ്മക്ക് സംരക്ഷണ ചെലവ് നൽകാത്ത മകനെ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് കോടതി

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി

MediaOne Logo

Web Desk

  • Published:

    10 Sept 2025 10:46 AM IST

In Saudi Arabia, a fine of 1,000 riyals will be imposed if a pregnant worker is denied leave.
X

കാഞ്ഞങ്ങാട്: അമ്മക്ക് സംരക്ഷണ ചെലവ് നൽകാത്ത മകൻ ജയിലിൽ കിടക്കട്ടെ എന്ന് കോടതി. കാഞ്ഞങ്ങാട് മെയിൻ്റനൻസ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് പാലിക്കാത്ത മകനെയാണ് ജയിലിൽ അടക്കാൻ കാഞ്ഞങ്ങാട്ടെ മുതിർന്ന പൗരൻമാരുടെ ആർഡിഒ കോടതി ഉത്തരവിട്ടത്. മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏലിയാമ്മ ജോസഫിൻ്റെ പരാതിയിൽ മകൻ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിയെയാണ് ജയിലിലേക്ക് അയച്ചത്. കാഞ്ഞങ്ങാട് ആർഡിഒയുടെ ചുമതലയുള്ള ബിനു ജോസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി. ഇതേത്തുടർന്ന് സംരക്ഷണ തുകയായി 2000 രൂപ മാസംതോറും നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ തുക മകൻ നൽകിയില്ല. ഇത് ചൂണ്ടിക്കാട്ടി ഏപ്രിൽ 24ന് വീണ്ടും പരാതി നൽകി.

പരാതി ഫയൽ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളിൽ നൽകണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസർ മുഖേന ട്രൈബ്യൂണൽ നോട്ടിസ് നൽകുകയും ചെയ്തു.എന്നാൽ പ്രതീഷ് നോട്ടിസ് സ്വീകരിച്ചില്ല. 10 ദിവസം കഴിഞ്ഞ് മകൻ തുക നൽകാത്തതിനാൽ മെയിന്‍റനൻസ് ട്രൈബ്യൂണൽ വാറണ്ട് പുറപ്പെടുവിച്ചു. ജൂൺ നാലിന് ട്രൈബ്യൂണൽ മുമ്പാകെ ഹാജരായി പണം നൽകാൻ കഴിയില്ലെന്ന് പ്രതീഷ് അറിയിക്കുകയായിരുന്നു. തൻ്റെ സഹോദരി അമ്മക്ക് ചെലവിന് നൽകുന്നില്ലെന്ന് ട്രൈബ്യൂണൽ മുമ്പാകെ മകൻ പറഞ്ഞപ്പോൾ അവർക്കെതിരെ പരാതിയില്ലെന്ന് അറിയിച്ചു.

ജൂലൈ പത്തിന് വിചാരണയിൽ പരാതിക്കാരിയും ഏതിർകക്ഷിയും ഹാജരായിരുന്നു. തുക നൽകാൻ തയ്യാറല്ലെന്ന് പ്രതീഷ് ആവർത്തിച്ചു. പിന്നീട് ഒരവസരം കൂടി നൽകി. ഒരു ഗഡു സംരക്ഷണ ചെലവ് നൽകണമെന്നും അല്ലാത്തപക്ഷം ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ലെന്ന ഏലിയാമ്മയുടെ പരാതിയിലാണ് ട്രൈബ്യൂണൽ ജയിലിലടക്കാൻ ഉത്തരവിറക്കിയത്. ഹോസ്‌ദുർഗ് സബ് ജയിലിൽ പാർപ്പിക്കുന്നതിനാണ് ഉത്തരവ്.

TAGS :

Next Story