ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന അപരിഷ്‌കൃത നടപടികൾ അവസാനിപ്പിക്കുക; എസ്എഫ്‌ഐ
ഇത്തരം സംഭവങ്ങൾ അതിനെ തീർത്തും പിന്നോട്ട് വലിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്നും എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ വ്യാസ ജയന്തി ദിനം, ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിതമായി അധ്യാപകരുടെ പാദസേവ ചെയ്യിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പരിഷകൃത സമൂഹത്തിന് യോജിക്കാത്ത നടപടിയുമാണെന്ന് എസ്എഫ്‌ഐ. കേരളത്തിലെ വിദ്യാഭ്യാസ രംഗം പുരോഗമന- മതനിരപേക്ഷ- ജനാധിപത്യ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ച് ലോകനിലവാരത്തിലേക്ക് കുതിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ അതിനെ തീർത്തും പിന്നോട്ട് വലിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്നും എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിതമായി ഈ പ്രവർത്തി നടത്തിയത് പ്രതിഷേധാർഹമാണ്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എസ്എഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.
അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇത്തരം നിയമവ്യവസ്ഥിതികളെ ഒന്നും വകവെക്കാതെയാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ചില സ്‌കൂളുകളിൽ ഇത്തരം അപരിഷ്‌കൃത നടപടികൾ തുടരുന്നത് എന്നത് ഗൗരവത്തോടെ പൊതുസമൂഹം കാണേണ്ടതാണെന്നും വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ കൃത്യമായ അന്വേഷണം നടത്തണമെന്നും ഉചിതമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Adjust Story Font
16

