മതപരിതവർത്തന നിയമം ശക്തമാക്കുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ;ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണുമെന്നും സിബിസിഐ അധ്യക്ഷൻ

ന്യൂഡൽഹി: മതപരിവർത്തന നിയമം ശക്തമാക്കുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണുമെന്നും സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വ്യാജ കേസുകളിലൂടെ രാജ്യത്തെ ക്രിസ്ത്യാനികളെയും മതന്യൂനപക്ഷങ്ങളേയും കേസിൽ കുടുക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. നിലവിൽ രാജ്യത്ത് 10 സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമമുള്ളത്. ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനിലും ശിക്ഷ ശക്തമാക്കി നിയമം ഭേദഗതി ചെയ്തത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം 2020-2023ൽ യു പിയിൽ മാത്രം മതപരിവർത്തന നിരോധന നിയമത്തിന്റെ കീഴിൽ 154 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഡിസംബർ 2020 മുതൽ നവംബർ 2023 വരെയുള്ള കാലയളവിൽ 318 പുരുഷന്മാരും 80 സ്ത്രീകളുമടക്കം 398 പേർ ജയിലിലടക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന രാജ്യത്ത് ചില സാമൂഹിക വിരുദ്ധ സംഘങ്ങളെ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണന്നാണ് സിബിസിഐയുടെ ആരോപണം.
Adjust Story Font
16

