'എനിക്ക് ആത്യന്തികമായി മനുഷ്യനായി ജീവിക്കണം, രാഷ്ട്രീയക്കാരനായി ജീവിക്കുന്നത് എന്റെ അത്യാവശ്യമല്ല'; സുരേഷ് ഗോപി
തന്നെ ഒഴിവാക്കി സി.സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു

കണ്ണൂര്‍: കലുങ്ക് സംവാദത്തിലെ പ്രജാ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലർക്ക് പ്രജ എന്ന് കേൾക്കുന്നത് അസുഖമാണ്.പ്രജ എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം. പ്രജ എന്ന് പറയുമ്പോൾ ഉടനെ മറുഭാഗത്ത് രാജാവുണ്ടെന്നു കരുതരുത്. നികൃഷ്ട ജീവികളുടെ തന്ത്രമാണ് വാക്കുകൾ വളച്ചൊടിക്കുന്നതെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.
'എനിക്ക് ആത്യന്തികമായി മനുഷ്യനായി ജീവിക്കണം,രാഷ്ട്രീയക്കാരനായി ജീവിക്കുന്നത് എന്റെ അത്യാവശ്യമല്ല, മനുഷ്യനായി തന്നെയാണ് പെരുമാറിയിട്ടുള്ളത്. ഞാൻ സംസാരിക്കുന്നതിൽ വേദന കദനം,രോഷം എന്നിവ കാണാൻ സാധിക്കും.അതൊന്നും മറച്ച് പിടിച്ച്,ഇളിച്ച് നിൽക്കുന്ന രാഷ്ട്രീയക്കാരനായി നിൽക്കാൻ എനിക്ക് താൽപര്യമില്ല, അത് ഞാനീ ജന്മം ആവില്ല.എന്നെക്കൊണ്ട് അത് പറ്റില്ല..ചിലര്‍ വെളുക്കെ ചിരിച്ച് കാണിക്കുന്നത് നിങ്ങളെ അപകടക്കുഴിയിലേക്ക് ചാടിക്കാനാണ്'..സുരേഷ് ഗോപി പറഞ്ഞു.
'സി.സദാനന്ദന്റെ പാർലമെന്റ് അംഗത്വം ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കി. കണ്ണൂരിലേക്ക് കയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിത്. തന്നെ ഒഴിവാക്കി സി.സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്നും' സുരേഷ് ഗോപി പറഞ്ഞു.എം പി യായി വിലസാൻ അനുവദിക്കില്ല എന്ന എം.വി ജയരാജന്റെ പരാമർശത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കലുങ്ക് ചർച്ചകളിൽ ജനാധിപത്യത്തിന്റെ നൈർമല്യം ഉണ്ട്. കലുങ്ക് പരിപാടിക്കെതിരെ പൂച്ചാണ്ടി കാണിച്ച് എന്നെ പേടിപ്പിക്കേണ്ട.ഒന്നിനേയും വെറുതെ വിടില്ലെന്നും താൻ ഈശ്വരവഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

