'ശിവഗിരിയെ സംരക്ഷിക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തത്'; എ.കെ ആന്റണിയെ പിന്തുണച്ച് മഠാധിപതി സ്വാമി സച്ചിദാനന്ദ
ബലപ്രയോഗം നടത്താൻ ഉത്തരവിട്ടത് കോടതിയാണെന്നും സച്ചിദാനന്ദ മീഡിയവണിനോട് പറഞ്ഞു

വർക്കല: എ.കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ശരിയായ രീതിയാണ് അന്ന് സർക്കാർ സ്വീകരിച്ചത്. ബലപ്രയോഗം നടത്താൻ ഉത്തരവിട്ടത് കോടതിയാണെന്നും പ്രശ്നം സൃഷ്ടിച്ചത് ശിവഗിരിയുമായി ബന്ധമില്ലാത്തവരാണെന്നും സ്വാമി സച്ചിദാനന്ദ മീഡിയവണിനോട് പറഞ്ഞു. അന്നത്തെ സര്‍ക്കാര്‍ ശിവഗിരി മഠത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
'1995 ഒക്ടോബർ 11നാണ് ശിവഗിരിയിൽ പൊലീസ് നടപടിയുണ്ടായത്. ശിവഗിരി മഠത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽനിന്നാണ് സംഭവങ്ങൾക്ക് തുടക്കമായത്. അന്ന് തെരഞ്ഞെടുപ്പിൽ പ്രകാശാനന്ദ സ്വാമിമാരടക്കമുള്ളവർ വിജയികളായിരുന്നു.എന്നാൽ അന്ന് ഭരണത്തിലിരുന്നവർ അധികാരം കൈമാറാൻ തയ്യാറായില്ല. ശിവഗിരിയിൽ ഹൈന്ദവവത്കരണം നടത്താൻപോകുന്നുവെന്നും സർവണമേധാവിത്വം ശിവഗിരിയിൽ പിടിമുറുക്കുന്നെന്നും പറഞ്ഞ് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.അതുവരെ ശിവഗിരിയിൽ വരാത്ത ചില രാഷ്ട്രീയ പാർട്ടികളെ കൂട്ടുപിടിച്ച് ഇവര്‍ സംഘർഷമുണ്ടാക്കി. ഭരണകൈമാറ്റം നടക്കാത്തതിനാൽ പ്രകാശാനന്ദ കോടതിയെ സമീപിച്ചു. വിധികളെല്ലാം സ്വാമിക്ക് അനുകൂലമായിരുന്നു.ബലം പ്രയോഗിച്ചും വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആ സാഹചര്യത്തിലാണ് സർക്കാർ വിധി നടപ്പിലാക്കാൻ ശ്രമിച്ചത്.ഏതൊരു സർക്കാറിനും അത് ചെയ്യാനേ സാധിക്കൂ.അങ്ങനെ ചെയ്തില്ലെങ്കിൽ കോടതി അലക്ഷ്യമാകും. അന്ന് പല തവണ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടായിരുന്നു. അധികാര കൈമാറ്റത്തിനെത്തിയപ്പോൾ രാഷ്ട്രീയപാർട്ടികളും തെറ്റിദ്ധരിക്കപ്പെട്ട ജനക്കൂട്ടവും കല്ലേറ് നടത്തിയപ്പോഴാണ് പൊലീസ് നടപടിയെടുത്തതെന്നും' അദ്ദേഹം പറഞ്ഞു.
ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ലെന്നും അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണമെന്നും ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു എ.കെ ആന്‍റണി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Adjust Story Font
16

