കാസര്‍കോട് കുമ്പളയിൽ ടോള്‍ പിരിവിനെതിരായ ആക്ഷന്‍ കമ്മിറ്റിയുടെ സമരം രണ്ടാംഘട്ടത്തിലേക്ക്
കാസർകോട് മഞ്ചേശ്വരം ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികളും നഗരസഭ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മറ്റി നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. തിങ്കളാഴ്ച കലക്ട്രേറ്റിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തും. കാസർകോട് മഞ്ചേശ്വരം ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികളും നഗരസഭ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുമ്പള ആരിക്കാടി ടോൾ ഗേറ്റിൽ യൂസർ ഫീ ഈടാക്കാൻ ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ചൊവ്വാഴ്ച മുതൽ എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി നടത്തിയ സത്യാഗ്രഹ സമരത്തിന് പൊലീസ് നോട്ടീസ് നൽകി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സമരപ്പന്തലും പൊലീസ് പൊളിച്ച് മാറ്റി . ഇതിനെ തുടർന്നാണ് ആക്ഷൻ കമ്മറ്റി യോഗം ചേർന്ന് രണ്ടാം ഘട്ട സമരത്തിന് രൂപം നൽകിയത്. കുമ്പളയിൽ അഷ്റഫിന്‍റെ നേതൃത്വത്തിലായിരുന്നു ആക്ഷൻ കമ്മറ്റി യോഗം.
രണ്ട് ടോൾ ബൂത്തുകൾക്കിടയിലെ ദൂരപരിധി 60 കിലോ മീറ്റർ എന്നതാണ് എൻഎച്ച്ഐഎയുടെ വ്യവസ്ഥ. എന്നാൽ തലപ്പാടിയിലെ ടോൾ ബൂത്തിൽ നിന്ന് 22 കിലോ മീറ്റർ ദൂരം മാത്രമാണ് ആരിക്കാടിയിലെ ടോൾ ബൂത്തിലേക്കുള്ളത്. ദേശീയ പാത അതോറിറ്റിയുടെ വ്യവസ്ഥ ലംഘിച്ച് സ്ഥാപിച്ച ആരിക്കാടിലെ ടോൾ ബൂത്ത് നിർത്തലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ബിജെപി ഒഴികെയുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണ ആക്ഷൻ കമ്മറ്റിക്കുണ്ട്. കുമ്പള ആരിക്കാടിയിലെ ടോൾ വിരുദ്ധ സമരം ശക്തമായതോടെ ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിന് വഴി തേടുമെന്നാണ് വിവരം.
അതേസമയം കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയിൽ പ്രതിഷേധം തുടരുന്ന സമരക്കാരുമായി കോഴിക്കോട് ജില്ലാ കലക്ടർ ഇന്ന് ചർച്ച നടത്തും. സർവീസ് റോഡ് പണി പൂർത്തിയാക്കാതെ ടോൾപിരിവ് ആരംഭിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ട്. ടോൾപിരിവ് തടയുന്നതിലേക്ക് സമരം നീളുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ചർച്ചക്ക് വിളിച്ചത്.
ഇന്ന് വൈകിട്ട് 3.30ന് കലക്‌ടറുടെ ചേംബറിലാണ് ചർച്ച. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൻ കോൺഗ്രസ് നേതാക്കളും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചർച്ച വിജയം കണ്ടില്ലെങ്കിൽ തിങ്കൾ മുതൽ ബഹുജന സമരത്തിലേക്ക് പോകാനാണ് കോൺഗ്രസ് തീരുമാനം.
Adjust Story Font
16

