Quantcast

'അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരെയും കയറ്റി, 40ലധികം പേരുണ്ടായിരുന്നു'; അപകടകാരണം പറഞ്ഞ് പ്രദേശവാസികള്‍

15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്ന് പ്രദേശവാസികള്‍

MediaOne Logo

Web Desk

  • Published:

    7 May 2023 5:09 PM GMT

അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരെയും കയറ്റി, 40ലധികം പേരുണ്ടായിരുന്നു; അപകടകാരണം പറഞ്ഞ് പ്രദേശവാസികള്‍
X

താനൂര്‍: താനൂര്‍ ബോട്ടപകടത്തിന്‍റെ കാരണം വ്യക്തമാക്കി പ്രദേശവാസികള്‍. അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസിയായ നൗഫൽ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

അതേ സമയം താനൂര്‍ ബോട്ടപകടത്തില്‍ മരണ സംഖ്യ 15 ആയി. മരിച്ചവരില്‍ ആറ് കുട്ടികളുമുണ്ട്. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.

TAGS :

Next Story