ഭൂനികുതി ഓൺലൈനായി സ്വീകരിക്കുന്നില്ല; നിരാഹാര സമരം ആരംഭിച്ച് കൂരാച്ചുണ്ടിലെ കർഷകർ
ഭൂപ്രശ്നങ്ങളുയർത്തി തുടങ്ങിയ സമരം ആറാം ദിവസത്തിലേക്ക് കടന്നു

കോഴിക്കോട്: ഭൂനികുതി ഓൺലൈനായി സ്വീകരിക്കാത്തിനാൽ നിരാഹാര സമരം ആരംഭിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലെ കർഷക സംഘടനാ നേതാക്കൾ. ഭൂമിനികുതി സ്വീകരിക്കുന്നതിനും തണ്ടപ്പേര് സർട്ടിഫിക്കറ്റ് നൽകുന്നതിനും മുൻമുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ തീരുമാനമെടുത്തെങ്കിലും തുടർനപടികൾ കൈക്കൊള്ളാത്തതിലാണ് സമരം. ഭൂപ്രശ്നങ്ങളുയർത്തി തുടങ്ങിയ സമരം ആറാം ദിവസത്തിലേക്ക് കടന്നു.
റവന്യൂ രേഖകളെല്ലാമുണ്ടെങ്കിലും തങ്ങളുടെ ഭൂമിക്ക് ഓൺലൈനായി നികുതിയടക്കാനാകുന്നില്ല എന്നും തണ്ടപ്പേര് സർട്ടിഫിക്കറ്റ് നൽകാൻ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല കർഷകർ പറയുന്നു. ദുരിതമനുഭവിക്കുന്ന കർഷകർക്ക് നീതി ആവശ്യപ്പെട്ടാണ് കർഷക നേതാക്കളുടെ സമരം.
1971 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള ഭൂമിക്ക് നികുതിയടക്കാമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നുവെന്നാണ് കർഷകർ പറയുന്നത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലും നികുതി സ്വീകരിക്കാനും തണ്ടപേര് സർട്ടിഫിക്കേറ്റ് നൽകാനും തീരുമാനമെടുത്തു. എന്നാൽ തീരുമാനങ്ങൾ കടലാസിലൊതുങ്ങിയതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല.
മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നികുതി സ്വീകരിക്കുന്നതിന് എതിർപ്പില്ലെന്നറിയിച്ച വനംവകുപ്പ് പിന്നീട് തടസ വാദങ്ങളുന്നയിക്കുന്നതാണ് നടപടി വൈകാൻ ഇടയാക്കുന്നത്. വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭിന്നത പരിഹരിച്ച് കർഷകരുടെ ഭൂപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.
Adjust Story Font
16

