Quantcast

'അവൾ എല്ലാവരോടും സൗഹാർദത്തോടെ പെരുമാറി, നല്ലപോലെ മലയാളം സംസാരിക്കുമായിരുന്നു': നൊമ്പരമായി അഞ്ച് വയസ്സുകാരി

എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നുവെന്ന് അധ്യാപിക

MediaOne Logo

Web Desk

  • Updated:

    2023-07-30 04:06:49.0

Published:

30 July 2023 4:04 AM GMT

teacher about five year old girl who was killed in aluva
X

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപാഠികളും നാട്ടുകാരും. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളിലാണ് പൊതുദര്‍ശനം. സംസ്കാരം രാവിലെ 10 മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും.

"ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ്. നല്ല ആക്റ്റീവായിരുന്നു കുട്ടി. കുട്ടികളോടും ടീച്ചര്‍മാരോടും നല്ല സൌഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. മലയാളം നല്ലപോലെ സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നു"- അധ്യാപിക പറഞ്ഞു.

ആ പിഞ്ചുകുഞ്ഞിന്‍റെ മുഖത്തുനോക്കി ആ കാപാലികന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ സാധിച്ചെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ചോദിച്ചു- "അവന്‍റെ ലഹരിയും മനസ്സിലെ ക്രിമിനല്‍ സ്വഭാവവുമാണ് കാരണം. അത്രമാത്രം പ്രയാസം തോന്നി. ചങ്കു തകര്‍ന്ന അവസ്ഥയിലാണ്. കേരളത്തിന് ഇതു നാണക്കേടാണ്. ഇങ്ങനെയുള്ള ക്രിമിനലുകളെ തിരിച്ചറിയാന്‍ സാധിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖ സ്റ്റേഷനില്‍ നല്‍കാന്‍ സംവിധാനം വേണം".

അതേസമയം കേസിലെ പ്രതി അസ്ഫാകിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.

പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്നാണ് അസ്ഫാക്കിന്റെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ദേഹമാസകലം മുറിവുകളുണ്ട്.

വെള്ളിയാഴ്ച 3 മണിയോടെയാണ് ബിഹാർ സ്വദേശികളുടെ അഞ്ചു വയസുകാരിയായ കുട്ടിയെ കാണാതാകുന്നത്. കുട്ടിയുമായി അസ്ഫാക് പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. കുട്ടി താമസിച്ചിരുന്ന വീടിന് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസ്ഫാക്. കുട്ടിയെ മിഠായി നൽകി കൂടെക്കൂട്ടിയ പ്രതി ആലുവ മാർക്കറ്റിന് പിൻഭാഗത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ ധരിച്ചിരുന്ന വസ്ത്രം കൊണ്ട് കഴുത്തു ഞെരിച്ചാണ് അസഫാക് കൊലപാതകം നടത്തിയത്. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തി മുകളിൽ വലിയ പാറക്കല്ലുകളുമെടുത്തു വെച്ചു.

ചോദ്യംചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ കണ്ടിട്ടു പോലുമില്ലെന്നായിരുന്നു അസഫാകിന്റെ മൊഴി. എന്നാൽ കൂടുതൽ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ചോദ്യംചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ പണത്തിന് വേണ്ടി കൈമാറി എന്നതടക്കം പറഞ്ഞ് ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തു വന്നു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.



TAGS :

Next Story