മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ വൈദികനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: ബസേലിയസ് മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ
ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണഘടന അത് ഉറപ്പുനൽകുന്നുണ്ടെന്നും ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമെന്നും കാതോലിക ബാവ പറഞ്ഞു

കോട്ടയം: മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ വൈദികനെ അറസ്റ്റ് ചെയ്തത് അപലപനീയമായ നടപടിയെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയസ് മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ. മതേതര രാജ്യമായ ഇന്ത്യയിൽ ഏത് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണഘടന അത് ഉറപ്പുനൽകുന്നുണ്ടെന്നും ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമെന്നും കാതോലിക ബാവ പറഞ്ഞു.
മതേതരത്വത്തിന് എതിരെ പ്രവർത്തിക്കുന്നവർക്ക് ഒത്താശ ചെയ്തുനൽകുന്ന ഭരണാധികാരി ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. വിദ്വംസക പ്രവർത്തികൾ നിരോധിക്കാൻ ഭരണാധികാരികൾ ഇടപെടണമെന്നും തുടർച്ചയായി ഇത്തരം നടപടികൾ ഉണ്ടാകുന്ന ആശങ്കപ്പെടുത്തുന്നുവെന്നും പറഞ്ഞ കാതോലിക ബാവ ശക്തമായ രൂപത്തില് ക്രൈസ്തവ സമൂഹം പ്രതികരിക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിർബന്ധിത മതപരിവർത്തനമാരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും അടക്കം 11 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലയാളി വൈദികരുടെ അറസ്റ്റിനെ അപലപിച്ച് സിഎസ്‌ഐ സഭയും രംഗത്തുവന്നു. ജമ്മുവിൽ മലയാളി വൈദികനും കുടുംബത്തിനും നേരെ ബിജെപി ആക്രമണവുമുണ്ടായിരുന്നു.
Adjust Story Font
16

