കടുവയെ വെടിവെക്കാനൊരുങ്ങി വനം വകുപ്പ്; വിദഗ്ധ ഷൂട്ടർമാരെ എത്തിക്കും
വയനാട്ടിൽ ആവശ്യമായ ദ്രുതകർമ സേനയെ നിയോഗിക്കും

കൽപ്പറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഇതിനായി ഉത്തരവ് പുറപ്പെടുവിക്കും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. അതിനുശേഷം നരഭോജി കടുവയെ വെടിവയ്ച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കും. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേർന്ന മറ്റുപ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തുകയും ആവശ്യമായ ദ്രുതകർമ സേനയെ നിയോഗിക്കുകയും ചെയ്യും.
സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപയെ ചുമതലപ്പെടുത്തി.
കർണാടകയിലെ ബന്ദിപ്പൂർ മേഖലയിൽനിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടന്നുവരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അറിയിച്ചു.
Adjust Story Font
16

