Quantcast

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; തുക കൂട്ടാമെന്ന സർക്കാർ ഉറപ്പ് പാഴ്‌വാക്കായി

പല തവണ വിഷയം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല.

MediaOne Logo

Web Desk

  • Published:

    20 Oct 2022 1:56 AM GMT

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; തുക കൂട്ടാമെന്ന സർക്കാർ ഉറപ്പ് പാഴ്‌വാക്കായി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിക്കുന്ന തുക കൂട്ടാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പ് പാഴ്‌വാക്കായി. 2016ല്‍ നിശ്ചയിച്ച തുക പ്രകാരമാണ് ഇപ്പോഴും ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുപോകുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി​ ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി.

150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപയാണ് കണക്ക്. 500 കുട്ടികൾ ഉള്ളിടത്ത് ഏഴു രൂപയും ഇതിനു മുകളിൽ വിദ്യാർഥികളുണ്ടെങ്കിൽ ആറ് രൂപയും ലഭിക്കും. ഈ തുക ഉപയോഗിച്ച് രണ്ട് കറിയുൾപ്പെടെ ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും മുട്ട കഴി​ക്കാത്തവർക്ക് നേന്ത്രപ്പഴവും നല്‍കണം.

അതാത് സ്കൂളുകളിലെ പ്രഥനാധ്യാപകര്‍ക്കാണ് പദ്ധതിയുടെ ചുമതല. പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. ബാക്കി പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ് തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തമാണ്.

പല തവണ വിഷയം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല. ഒടുവില്‍ തിരുവോണ നാളിൽ പ്രധാനാധ്യാപകര്‍ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചു. ഇതോടെ ചർച്ചയ്ക്ക് വിളിച്ച വിദ്യാഭ്യാസമന്ത്രി ഓണത്തിന് സമരം ചെയ്യരുതെന്നും ഓണാവധി കഴിഞ്ഞശേഷം ഫണ്ട് വർധിപ്പിക്കാമെന്നും ഉറപ്പുനൽകി. എന്നാൽ ഓണം കഴിഞ്ഞ് ഏറെ നാളായിട്ടും തീരുമാനമൊന്നും ആയിട്ടില്ല.

TAGS :

Next Story