വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
കേരളത്തിലെ തൊഗാഡിയ എന്ന് ഒരു കാലത്ത് വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ച പിണറായി വിജയന് ഇന്ന് കൊടിയ മുസ്ലിം വിരുദ്ധ വിഷം തുപ്പുമ്പോഴും വെള്ളാപ്പള്ളി നാവിൽ സരസ്വതി വിലാസം തുളുമ്പുന്ന മഹാ മനുഷിയാണ് എന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ

തിരുവനന്തപുരം: തുടർച്ചയായി വംശീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ഒരു ജനതയെ, സമുദായത്തെയാകെ അപഹസിക്കുന്ന സംസാരങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. ആർഎസ്എസിൻ്റെ നാവിനെ കടം കൊണ്ട് മുസ്ലിം വിരുദ്ധത ചർദിക്കുകയാണ് വെള്ളാപ്പള്ളി. കൈപിടിച്ച് ചേർത്ത് നിർത്താനും, നവോത്ഥാന നായകൾ പട്ടം കൈമാറാനും, അത് ഒരു സംഘടനയെ മാത്രമല്ലേ മുസ്‌ലിം സമുദായത്തെയോ മലപ്പുറത്തെയോ പറ്റി അല്ലല്ലോ എന്ന ന്യായീകരണ വ്യാഖ്യാനം ചമക്കാനും ഒരു സർക്കാർ കൂടെയുണ്ടെന്നതാണ് വെള്ളാപ്പള്ളിയുടെ ധൈര്യമെന്നും നഈം ഗഫൂർ പറഞ്ഞു.
കേരളത്തിലെ തൊഗാഡിയ എന്ന് ഒരു കാലത്ത് വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ച പിണറായി വിജയന് ഇന്ന് കൊടിയ മുസ്ലിം വിരുദ്ധ വിഷം തുപ്പുമ്പോഴും വെള്ളാപ്പള്ളി നാവിൽ സരസ്വതി വിലാസം തുളുമ്പുന്ന മഹാ മനുഷിയാണ്. മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തിയ തൊട്ടുടനെ ഒരു കേസുമെടുത്തില്ല എന്നു മാത്രമല്ല ഓടിച്ചെന്ന് വെള്ളാപ്പള്ളിക്ക് പൊന്നാടയണിയിക്കുന്ന മുഖ്യമന്ത്രി ആരുടെ വിദ്വേഷ രാഷ്ട്രീയത്തിനാണ് കുടപിടിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. ഇപ്പോൾ കാന്തപുരത്തിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും വിദ്വേഷം വമിപ്പിച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ വെള്ളാപ്പള്ളിക്ക് നിർഭയത്വ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി പുറപ്പെടുവിപ്പിക്കുന്ന വംശീയ പ്രചാരണങ്ങൾക്കെതിരെ വസ്തുതാപരമായ മറുപടികൾ നൽകേണ്ട, നിയമനടപടികൾ സ്വീകരിക്കേണ്ട സർക്കാർ നേരിട്ടിറങ്ങി അയാൾക്ക് സംരക്ഷണ കവചം തീർക്കുകയും, അയാൾക്ക് നോവാതിരിക്കാൻ പേര് പോലും പരാമർശിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അവസാന നിമിഷം പ്രസ്താവനയിറക്കിയതും, തള്ളിക്കളയേണ്ട ബാധ്യത മതേതര സമൂഹത്തിനിട്ട് കൊടുത്ത് സർക്കാറിനും മന്ത്രിമാർക്കും സംരക്ഷണമൊരുക്കുന്ന എം. സ്വരാജ് ഉൾപ്പടെയുള്ളരുടെ നിലപാടുമെല്ലാം വെറും ഇട്ടത്താപ്പാണ്. നഈം ഗഫൂർ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്വന്തം പാർട്ടി ജനപ്രതിനിധികളോടും കൂടി അക്കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കണം. വംശീയതക്ക് കുടപിടിക്കാൻ മന്ത്രി വി.എൻ.വാസവനോടൊപ്പം ഉത്സാഹത്തോടു കൂടി ഹൈബി ഈഡനും കെ.ബാബുവും ഉണ്ടായിരുന്നു. അപര വിദ്വേഷത്തിനെതിരെ നിരന്തരം സംസാരിച്ച ശ്രീനാരയണീയ ദർശനത്തിൻ്റെ അന്തസത്ത ഉൾക്കൊള്ളുന്ന കേരളത്തിലെ മുഴുവൻ മനുഷ്യരും വെള്ളാപ്പള്ളിയുടെ വംശീയ വിദ്വേഷ പ്രചാരണങ്ങളെയും അദ്ദേഹത്തിൻ്റെ സംരക്ഷകരെയും ഒരു പോലെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും നഈം ഗഫൂർ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

